ഫുട്ബോൾ ലോകകപ്പിനിടെ അർജന്റൈൻ സൂപ്പർ താരം ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ മെസ്സിയെ വധിക്കാൻ ലക്ഷ്യമിട്ടെന്നാണ് വിവരം. സ്‌പാനിഷ് പത്രമായ ‘ഇൻഫോർമാസിയോൺ’ ആണ് പൊലീസ് രേഖകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്റിനിടെ കളിക്കാർക്കും ഒഫീഷ്യലുകൾക്കും കുടുംബാംഗങ്ങൾക്കും നേരെ കനത്ത ഭീഷണികൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രധാന വിവരങ്ങൾ
റൈഫിളുകളും ബോംബുകളുമായുള്ള ഭീഷണി: ബോംബുകളും എആർ-15 (AR-15) റൈഫിളുകളുമായി മൂന്ന് പേർ ഡാലസിലെ സ്റ്റേഡിയത്തിലേക്ക് എത്തുന്നുവെന്നാണ് അധികൃതർക്ക് ലഭിച്ച പ്രധാന ഭീഷണി. ഇതിൽ ലിയോണൽ മെസ്സിയുടെ പേര് പ്രത്യേകമായി പരാമർശിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലെ ഭീഷണികൾ: ജൂലൈ 7ന് ഈജിപ്തിനെതിരെ നടന്ന അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടും ഗുരുതരമായ ഭീഷണിയുണ്ടായി. മെസ്സിയെ വധിക്കാനായി നാല് ബോംബുകളുമായി അറ്റ്ലാന്റ സ്റ്റേഡിയത്തിലേക്ക് ഒരാൾ പ്രവേശിക്കാൻ ഒരുങ്ങുകയാണെന്ന് എക്‌സിലെ പോസ്റ്റിൽ അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
കനത്ത സുരക്ഷയും പരിശോധനകളും
അറ്റ്ലാന്റയിലെ വേദിയിലുണ്ടായ ഭീഷണികളെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ കർശന നടപടികൾ സ്വീകരിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് ഹാൻഡ്‌ലർമാരും കെ-9 (K-9) യൂണിറ്റുകളും സ്ഥലത്ത് വ്യാപക പരിശോധന നടത്തി.
ടൂർണമെന്റിൻ്റെ സുരക്ഷാ പ്രവർത്തനങ്ങൾക്കായി എഫ്.ബി.ഐയുടെയും (FBI) ഐപിസിസിയുടെയും (സെൻ്റെർ ഫോർ ഇൻ്റെർനാഷണൽ പോലീസ് കോ -ഓപ്പറേഷൻ) നേതൃത്വത്തിലുള്ള ഒരു സംയുക്ത സുരക്ഷാ ശൃംഖലയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.


