മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യവിതരണ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ കമ്പനികളെ ബൈക്ക് ടാക്സി നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം. ഇതിനായി നിലവിലുള്ള മഹാരാഷ്ട്ര ബൈക്ക് ടാക്സി നിയമങ്ങളിൽ ഭേദഗതി നിർദേശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ ഓല, ഉബർ, റാപ്പിഡോ പോലുള്ള യാത്രാ സേവന കമ്പനികൾക്കാണ് ബൈക്ക് ടാക്സി നിയമങ്ങൾ ബാധകമായിരിക്കുന്നത്. എന്നാൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വന്നാൽ സാധനങ്ങൾ, ഭക്ഷണം, പാഴ്സലുകൾ എന്നിവ വിതരണം ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നിയന്ത്രണ പരിധിയിലാകും.
പുതിയ നിർദേശങ്ങൾ പ്രകാരം, ഇത്തരം കമ്പനികൾ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉൾപ്പെടുന്ന ഫ്ലീറ്റുകൾ ഘട്ടംഘട്ടമായി പരിപാലിക്കേണ്ടിവരും. വാഹനങ്ങളിലും ഡ്രൈവർമാരിലും ജിപിഎസ് ട്രാക്കിംഗ് സംവിധാനം നിർബന്ധമാക്കും. ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും സർക്കാർ നിശ്ചയിക്കുന്ന നിരക്ക് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
ഡെലിവറി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് ഓരോ യാത്രയുടെയും നിരക്കിൽ നിന്ന് 2 ശതമാനം തുക ഡ്രൈവർ ക്ഷേമനിധിയിലേക്ക് നൽകണമെന്നും ഭേദഗതിയിൽ നിർദേശിക്കുന്നു. ഈ ഫണ്ട് ഉപയോഗിച്ച് പെൻഷൻ, അപകട ഇൻഷുറൻസ്, ഇലക്ട്രിക് വാഹന വായ്പ, തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം തുടങ്ങിയ ക്ഷേമപദ്ധതികൾ നടപ്പാക്കാനാണ് പദ്ധതി.
15 കിലോമീറ്ററിൽ താഴെ ദൂരപരിധിയിൽ പ്രവർത്തിക്കുന്ന ബൈക്ക് സേവനങ്ങൾ പുതിയ നയത്തിന്റെ പരിധിയിൽ വരുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി. ഭേദഗതികൾ നിയമപരിശോധനയ്ക്കായി സംസ്ഥാന നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്.
ഡെലിവറി, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുകയും തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയ്ക്ക് പുറമെ ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഡെലിവറി കമ്പനികളുടെ വാഹനങ്ങളെ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള സമാന നയങ്ങൾ നിലവിലുണ്ട്.


