മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണം അത്യന്തം ഹീനമാണെന്നും, പരാമർശം പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും ബിജെപി നേതാവും എംഎൽഎയുമായ വി.മുരളീധരൻ ആവശ്യപ്പെട്ടു. ഓരോ മനുഷ്യൻ്റെയും ജീവൻ വിലപ്പെട്ടതാണെന്നും മലയാളികളെ മുഴുവൻ ലജ്ജിപ്പിക്കുന്ന പ്രസ്‌താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി, അടുത്ത സർക്കാരിൻ്റെ എണ്ണം തികയുന്നതുവരെ നോക്കി നിൽക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു. വിഡി സതീശൻ മുമ്പും മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.
ഷിജിൻ്റെ തിരോജനം: കാണാതായ ഷിജിൻ്റെ കാര്യത്തിൽ ആദ്യ മണിക്കൂറുകളിൽ തന്നെ തിരച്ചിൽ നടത്തുന്നതിൽ വീഴ്‌ച പറ്റി. ഷിജിൻ്റെ കുടുംബവും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ മുഖ്യമന്ത്രിയോ ഫിഷറീസ് മന്ത്രിയോ ആ കുടുംബത്തെ സന്ദർശിക്കാൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
വന്ദേമാതരം വിവാദം: വന്ദേമാതരം വിവാദത്തിലും സർക്കാർ നിലപാടിനെ മുരളീധരൻ രൂക്ഷമായി വിമർശിച്ചു. സർക്കാരിന് വിഷയത്തിൽ യാതൊരുവിധ നയപരമായ വ്യക്തതയുമില്ല. ഒരുഭാഗത്ത് വന്ദേമാതരം വേണമെന്ന് പറയുമ്പോൾ തന്നെ, സമ്മർദ്ദത്തിന് വഴങ്ങി മറുവശത്ത് അത് വേണ്ടെന്നുവെക്കുന്ന സമീപനമാണ് കാണുന്നത്. ഭരണം നടത്താൻ അറിയാത്തവരാണ് അധികാരത്തിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


