പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവിൻ്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സംഭവത്തിൽ സർക്കാരിനും പ്രോസിക്യൂഷനും എതിരെ സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയൽ രംഗത്ത്. ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവിയാണെന്നും, സർക്കാർ മനഃപൂർവ്വം തോറ്റു കൊടുക്കുക ആയിരുന്നുവെന്നും എഡിറ്റോറിയലിൽ രൂക്ഷമായി വിമർശിക്കുന്നു. പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
അതിജീവിതയോടുള്ള നീതികേട്
അതിജീവിതയോട് നീതി പുലർത്തുന്നതിൽ കേസ് കൈകാര്യം ചെയ്ത രീതി പൂർണമായും പരാജയമാണെന്ന് സമസ്ത വ്യക്തമാക്കുന്നു. കേരളത്തിലെ ഇരുമുന്നണികളും ബിജെപി നേതാവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് ഡിജിപിയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകാത്തത് ആശങ്കാജനകമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
കേസിൻ്റെ പശ്ചാത്തലം
പാലത്തായിയിൽ ഒമ്പതു വയസുകാരി പീഡനത്തിനിരയായെന്ന പരാതിയിൽ 2020 ജനുവരിയിലാണ് പാനൂർ പോലീസ് കേസെടുത്ത് പ്രതി പത്മരാജനെ അറസ്റ്റ് ചെയ്തത്. പിന്നീട് പോക്സോ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേസിൽ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. പോക്സോ കുറ്റങ്ങളിൽ മാത്രം 40 വർഷത്തെ തടവും അനുഭവിക്കണമായിരുന്നു. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്.


