നേപ്പാൾ-ചൈന അതിർത്തി പ്രദേശത്ത് ഉണ്ടായ അപ്രതീക്ഷിത മിന്നൽവെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾ വിതച്ചു. നേപ്പാളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുകയും വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോകുകയും ചെയ്തു. ദുരന്തത്തിൽ ഇതുവരെ എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ദുരന്തസമയത്ത് മതിയായ മുൻകൂർ മുന്നറിയിപ്പ് നൽകാതിരുന്നതിനെ തുടർന്ന് ചൈനക്കെതിരെ നേപ്പാളിൽ വിമർശനം ശക്തമായിരിക്കുകയാണ്. ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന നേപ്പാളിന് ഇത്തരമൊരു ദുരന്തസാഹചര്യത്തിൽ ആവശ്യമായ വിവരങ്ങൾ ലഭിച്ചില്ലെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
വിദേശകാര്യ-തന്ത്രപര വിഷയങ്ങളിൽ എഴുതുന്ന നേപ്പാളി മാധ്യമപ്രവർത്തകൻ പരശുറാം കഫ്‌ലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ചൈനയുടെ നിലപാടിനെ വിമർശിച്ചു. ദുരന്തസാധ്യതയെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ജീവഹാനിയും നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാനാകുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ സുരക്ഷാ ആശങ്കകൾക്ക് നേപ്പാൾ എല്ലായ്പ്പോഴും പ്രാധാന്യം നൽകാറുണ്ടെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ അതേ പരിഗണന തിരിച്ചുകിട്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
നേപ്പാളിലെ റസുവ ജില്ലയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ടിബറ്റൻ മേഖലയിലെ ശക്തമായ ജലപ്രവാഹം രാവിലെ ഭോട്ടെ കോശി നദിയിലേക്ക് ഇരച്ചുകയറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. തിമുരെയും സയാഫ്രുബേസിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.
ഗ്രാമങ്ങൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. സ്വത്തുക്കൾക്കും ജനജീവിതത്തിനും ഉണ്ടായ നാശനഷ്ടങ്ങളുടെ പൂർണ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
സ്ഥിതിഗതികൾ വിലയിരുത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി. തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സൈന്യം, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവയെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിലും ദുരിതബാധിതർക്കുള്ള സഹായവിതരണവും തുടരുകയാണ്.


