കാസർകോട്: പോക്സോ കേസിൽ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. വിചാരണയിൽ ഹാജരാകാത്തതിനെത്തുടർന്ന് ഹോസ്ദുർഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. വധശ്രമക്കേസിൽ ഇയാൾ നിലവിൽ ഒളിവിലാണ്.
പോക്സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ചു എന്ന കേസിൽ പ്രതിയാണ് ഖാദർ കരിപ്പൊടി. 2025ൽ കാസർകോട് വിദ്യാനഗർ പോലീസാണ് ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 72 (1) വകുപ്പും പോക്സോ നിയമപ്രകാരവും കേസെ രജിസ്റ്റർ ചെയ്തത്. കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, മറ്റൊരു വധശ്രമക്കേസിൽ ഒളിവിലായതിനാൽ പോക്സോ കേസിന്റെ വിചാരണാ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി കർശന നടപടി സ്വീകരിച്ചത്.
ആക്രമ കേസിൽ ഒളിവ് ജീവിതം
ഇക്കഴിഞ്ഞ ജൂണിലാണ് പള്ളിക്കര സ്വദേശി അബ്ദുൽ അഹമ്മദിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഖാദർ കരിപ്പൊടിക്കെതിരെ കാസർകോട് പോലീസ് വധശ്രമത്തിന് കേസെടുത്തത്. ഗൾഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൽ അഹമ്മദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും റാഷിദ്, അഷ്‌റഫ് എന്നിവർ ചേർന്ന് മർദ്ദിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി കർണാടകയിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം.


