ഗുജറാത്തിലെ ഭാവ്‌നഗർ നഗരത്തിൽ ബസ് സ്റ്റാൻഡിൽ വെച്ച് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിതിരിവ്. കുറ്റകൃത്യം നടന്ന സ്ഥലം പുനർനിർമ്മിക്കുന്നതിനിടയിൽ പ്രതിയെ പോലീസ് പരസ്യമായി മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകത്തിന്റെ ക്രൂരത ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥർ ഈ നടപടിയെ ന്യായീകരിച്ചത്.
ഫെെസൽ ലഖാനി എന്ന പ്രതിയെയാണ് ശനിയാഴ്ച പോലീസ് കയറുകൊണ്ട് കെട്ടി വലിച്ചിഴയ്ക്കുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പോലീസ് നടപടിയുടെ വിശദീകരണം
പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും, ജനങ്ങളിൽ പോലീസിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ഈ നടപടി ആവശ്യമായിരുന്നുവെന്നുമാണ് നീലം ബാഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി.പി. ഉനദ്കട്ട് പ്രതികരിച്ചത്.
“പൊതുജനങ്ങൾക്ക് തോന്നുന്നത് ക്രമസമാധാനം തകർന്നു എന്നാണ്. ഗുണ്ടകൾ സ്ത്രീകളെയും പെൺകുട്ടികളെയും കൊല്ലുന്നു, പോലീസ് നിസ്സഹായരായി നോക്കിനിൽക്കുന്നുവെന്ന തോന്നൽ മാറണം. ഇത്തരം അങ്ങേയറ്റത്തെ കേസുകളിൽ കുറ്റവാളികൾക്ക് ശക്തമായ സന്ദേശം നൽകേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി. പോലീസിനുണ്ടായ അപമാനം തീർക്കാൻ ഈ ‘ചാട്ടവാറടി’ ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ പശ്ചാത്തലം
കൊല്ലപ്പെട്ട കാജൽ ബരയ്യയും ഫൈസൽ ലഖാനിയും കഴിഞ്ഞ ഏഴ് വർഷമായി ഒരു ഫുട്പാത്തിൽ ലിവ്-ഇൻ പങ്കാളികളായി ജീവിക്കുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലഖാനി.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ലഖാനി, തന്റെ പങ്കാളിക്ക് രവി എന്നയാളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുകയും ഇത് വ്യാഴാഴ്ച വലിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് ലഖാനി കാജലിനെയും രവിയെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് സർ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാജൽ പിന്നീട് മരണപ്പെടുകയുണ്ടായി. കൊലപാതകക്കുറ്റത്തിന് വെള്ളിയാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
നിയമപരമായ ചോദ്യങ്ങളും നിർദ്ദേശങ്ങളും
പ്രതികളെ പരസ്യമായി മർദ്ദിക്കുന്ന പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സൂറത്തിൽ സമാനമായ രീതിയിൽ പ്രതികളെ മർദ്ദിച്ച സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിനെത്തുടർന്ന് മെയ് 7-ന് സംസ്ഥാന ആഭ്യന്തര വകുപ്പ് കർശനമായ സർക്കുലർ പുറത്തിറക്കിയിരുന്നു.
പ്രതികളെ പൊതുസ്ഥലത്ത് സിറ്റ്- അപ്പുകൾ ചെയ്യിക്കുക, മുട്ടുകുത്തിക്കുക, ചവിട്ടുക, വടികൊണ്ട് അടിക്കുക തുടങ്ങിയ നിയമവിരുദ്ധ നടപടികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. അത്തരം സംഭവങ്ങൾ ഉണ്ടായാൽ അതത് മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


