പാകിസ്ഥാൻ സൈന്യത്തിൽ നിർണ്ണായക മാറ്റങ്ങൾ. ഐ.എസ്.ഐയുടെ ശക്തനായ മേധാവിയായിരുന്ന മേജർ ജനറൽ ഫൈസൽ നസീറിനെ ആ സ്ഥാനത്തുനിന്ന് മാറ്റി. പാകിസ്ഥാന്റെ ദേശീയ ഭീകരവിരുദ്ധ അതോറിറ്റിയുടെ (NACTA) ദേശീയ കോർഡിനേറ്ററായി അടുത്ത മൂന്ന് വർഷത്തേക്ക് അദ്ദേഹത്തെ നിയമിച്ചു.
സൈനിക മേധാവി അസിം മുനീറുമായി ഏറെ അടുപ്പമുള്ള ഫൈസൽ നസീർ, 2022 മുതൽ ഐ.എസ്.ഐയിലെ ഇന്റേണൽ വിംഗിന്റെ തലവനായി (DG-C) പ്രവർത്തിച്ചുവരികയായിരുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ഇദ്ദേഹത്തിന് ‘ഡേർട്ടി ഹാരി’ എന്ന വിളിപ്പേരുമുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്ന ആക്ഷേപവും നസീറിനെതിരെയുണ്ട്.
സ്ഥാനക്കയറ്റവും രാഷ്ട്രീയ സാഹചര്യങ്ങളും
അസിം മുനീറിനോടുള്ള അചഞ്ചലമായ കൂറ് കാരണം ഫൈസൽ നസീർ ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്കോ ഉയർന്ന സ്ഥാനങ്ങളിലേക്കോ ഉള്ള സ്ഥാനക്കയറ്റത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ സൈന്യത്തിൽ ഒരു മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥന് മുമ്പ് ത്രീ-സ്റ്റാർ റാങ്ക് ലഭിച്ച ചരിത്രമില്ലാത്തതും, മുനീറിന്റെ ചില തീരുമാനങ്ങൾക്കെതിരെ സേനയിൽ നിലനിൽക്കുന്ന അതൃപ്തിയും അദ്ദേഹത്തിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് നസീറിനെ നാക്റ്റയുടെ തലവനായി നിയമിച്ചത്.
നാക്റ്റയും സുരക്ഷാ വെല്ലുവിളികളും
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഏകോപിപ്പിക്കാൻ 2008-ൽ രൂപീകരിച്ച സിവിലിയൻ സ്ഥാപനമാണ് നാക്റ്റ (NACTA). പലപ്പോഴും രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ പ്രശ്നങ്ങളും കാരണം ഈ സംവിധാനം പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നില്ല.
നിലവിൽ ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലും ഭീകരവാദ പ്രവർത്തനങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഫൈസൽ നസീറിന് നാക്റ്റയുടെ തലപ്പത്തെ പ്രവർത്തനം വലിയൊരു വെല്ലുവിളിയായിരിക്കും. മുനീറിന്റെ വിശ്വസ്തനായ നസീറിന്റെ പുതിയ നിയമനം പാകിസ്ഥാൻ രാഷ്ട്രീയ- സൈനിക രംഗത്ത് നിർണ്ണായക ചലനങ്ങൾക്ക് കാരണമാകും.


