...
Home News Kerala സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; ‘ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ, നിയമപരമായി...

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; ‘ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ, നിയമപരമായി പോരാടും’: മുഹമ്മദ് റിയാസ്

തുരുമ്പിച്ച ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്

3

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. പുറത്തുവന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി ശക്തമായി പ്രതിരോധിക്കുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ക്ക് പിന്നിലെ വിവാദങ്ങള്‍ പി എ മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ റിപ്പോര്‍ട്ടിലുള്ളതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. പണമിടപാട് വിവരങ്ങള്‍ വീണ വിജയന്റെ പക്കലുണ്ടായിരുന്ന ഡയറിയിലെ ഏഴ് പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഹവാല ഇടപാട് സംശയിക്കുന്നതായും ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലുണ്ടെന്നുമായിരുന്നു പ്രധാന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 25 പേജുള്ള ഈ കത്ത് ഇഡി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും വാര്‍ത്തകളില്‍ പറയുന്നു.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

“ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങള്‍ ഉണ്ട്. ഇ ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍, അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും,” പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിരോധവുമായി സിപിഐഎം അതേസമയം, ഇഡി അന്വേഷണത്തെ രാഷ്ട്രീയ വേട്ടയാടലാണെന്ന് വിശേഷിപ്പിച്ച് സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്. തുരുമ്പിച്ച ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.