ചാറ്റ് ജിപിടിയുടെ ’80s വൈബ്’ എഐ ചിത്രങ്ങളുടെ ട്രെൻഡ് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും പീയൂഷ് ഗോയലുമടക്കം പരീക്ഷിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 1980-കളിലെ ഫിലിം ക്യാമറകളിൽ എടുത്ത ശൈലിയിലുള്ള ഫോട്ടോകൾ നിർമിക്കുന്ന ഈ ട്രെൻഡ് ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിന് ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. പരസ്പരം പരിഹസിക്കാനും രാഷ്ട്രീയമായി കടന്നാക്രമിക്കാനും എഐ ചിത്രങ്ങൾ നിർമ്മിച്ച് പങ്കുവെക്കുകയാണ് ഇരു പാർട്ടികളും.
കേരളത്തിലെ കോൺഗ്രസ് ഘടകമാണ് എഐ ചിത്രങ്ങൾ ഉപയോഗിച്ചുള്ള നിലവിലെ പോരിന് തുടക്കമിട്ടത്. ’80കളിലെ ഗുജറാത്ത് തെരുവ്’ എന്ന അടിക്കുറിപ്പോടെ മാരുതി സുസുകി ഓമ്നി വാനിലിരിക്കുന്ന ഒരാളുടെ എഐ ചിത്രം കോൺഗ്രസ് പങ്കുവെച്ചു. സിനിമകളിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഗുണ്ടകളുടെ വാഹനം എന്ന രീതിയിൽ ട്രോളുകളിൽ പ്രശസ്തമായ ഈ വാൻ കാണിച്ചുകൊണ്ട് ബിജെപിയെ പരിഹസിക്കുകയായിരുന്നു ഇതിലൂടെ കോൺഗ്രസിന്റെ ലക്ഷ്യം. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലെ ചുമരിലുള്ള പോസ്റ്ററിൽ ‘ദില്ലിയിലാണ്, ദയവായി ചിരിക്കൂ’ എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നതും കാണാമായിരുന്നു.
കോൺഗ്രസിന്റെ ഈ നീക്കത്തിന് മറുപടിയായി ബിജെപിയുടെ തെലങ്കാന ഘടകം മറ്റൊരു എഐ ചിത്രം പോസ്റ്റ് ചെയ്തു. ബാറിൽ നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ ചിത്രം ‘ലൂസിയാന, ഇറ്റലി, 1970-കൾ’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി പങ്കുവെച്ചത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജന്മസ്ഥലമായ ഇറ്റാലിയൻ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇതിലൂടെ തിരിച്ചടിച്ചത്.


