ഹൃദയാഘാത സാധ്യതയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫെഡറൽ തടങ്കലിൽ കഴിയുന്ന വെനിസ്വേലയുടെ മുൻ പ്രഥമ വനിത സിലിയ ഫ്ലോറസ് ഡി മഡുറോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസംഘം കോടതിയെ സമീപിച്ചു. മാൻഹട്ടനിൽ വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കണമെന്നാണ് വിചാരണയ്ക്ക് മുമ്പുള്ള അപേക്ഷയിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
ജനുവരി 3-ന് കാരക്കാസിൽ നടന്ന യുഎസ് സൈനിക നടപടിക്ക് ശേഷമാണ് ഭർത്താവും വെനിസ്വേലൻ മുൻ പ്രസിഡന്റുമായ നിക്കോളാസ് മഡുറോയ്ക്കൊപ്പം സിലിയ ഫ്ലോറസും തടവിലാക്കപ്പെട്ടത്. അറസ്റ്റിന് മുമ്പ് പൂർണ്ണ ആരോഗ്യവതിയായിരുന്ന ഫ്ലോറസിന്, തടവറയിലെ അവസ്ഥകൾ കാരണം നിലവിൽ ആരോഗ്യനില വഷളായതായി അഭിഭാഷകർ വ്യക്തമാക്കുന്നു. മിട്രൽ വാൽവ് പ്രോലാപ്സ് എന്ന അവസ്ഥയ്ക്ക് നൽകിയിരുന്ന പതിവ് പ്രതിമാസ കുത്തിവയ്പ്പുകൾ പോലും കസ്റ്റഡിയിലായ ശേഷം ലഭിച്ചിട്ടില്ല.
നിലവിൽ നാല് വ്യത്യസ്ത മരുന്നുകൾ കഴിക്കുന്ന അവർക്ക്, നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ ഉപയോഗിക്കാൻ നൈട്രോഗ്ലിസറിൻ അടക്കം നൽകുന്നുണ്ട്. ജൂലൈ 29-ന് യുഎസ് കസ്റ്റഡിയിൽ കഴിയവെ അവർക്ക് ചെറിയൊരു ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നും പുറത്തുനിന്നുള്ള മെഡിക്കൽ വിദഗ്ധരുമായി നടത്തിയ കൂടിയാലോചനയിൽ വ്യക്തമായതായി അഭിഭാഷകർ പറഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഒരു തടങ്കൽ കേന്ദ്രത്തിന് അത്തരത്തിലുള്ള വൈദ്യസഹായമോ സുഖം പ്രാപിക്കാനുള്ള സാഹചര്യമോ ഒരുക്കാൻ കഴിയില്ലെന്ന് ഫയലിംഗിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ നിന്ന് മാൻഹട്ടൻ ഫെഡറൽ കോടതി പരിധിയിലുള്ള ഒരു വസതിയിലേക്ക് ഫ്ലോറസിനെ മാറ്റണമെന്നാണ് ആവശ്യം. 24 മണിക്കൂറും സായുധ നിരീക്ഷണം, വീഡിയോ വഴിയുള്ള നിരീക്ഷണം, കർശനമായി നിയന്ത്രിച്ച സന്ദർശകർ എന്നിവയുൾപ്പെടെയുള്ള വ്യവസ്ഥകൾ വീട്ടുതടങ്കലിനായി അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. അപേക്ഷയിൽ ജഡ്ജി ആൽവിൻ കെ ഹെല്ലർസ്റ്റൈൻ ഇതുവരെ വിധി പറഞ്ഞിട്ടില്ല. അടുത്ത ജൂണിലാണ് മഡുറോയും ഫ്ലോറസും ഉൾപ്പെടുന്ന കേസിന്റെ വിചാരണ നടക്കാനിരിക്കുന്നത്.


