തിരുവനന്തപുരം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരായി ജി.എസ്.ടി വകുപ്പ് നടത്തുന്ന നടപടികളിൽ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് രംഗത്ത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ചാനലിനെതിരെ അന്വേഷണം നടത്തുന്നതെന്ന് ജി.എസ്.ടി കമ്മീഷണർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സപ്ലൈ ഇല്ലാതെ എന്ത് ജി.എസ്.ടി?”
അർജന്റീനൻ ഫുട്ബോൾ ടീമിന്റെ സേവനം വാങ്ങുമ്പോൾ റിവേഴ്സ് ചാർജായി ജി.എസ്.ടി ഈടാക്കുന്നത് ന്യായമാണെന്നും അതിന് നോട്ടീസ് നൽകാമെന്നും തോമസ് ഐസക് പറഞ്ഞു. അഡ്വാൻസിന് മേലുള്ള ജി.എസ്.ടി നൽകിയില്ലെങ്കിൽ സെക്ഷൻ 74 പ്രകാരം പിഴയും ഈടാക്കാം. എന്നാൽ അത്തരം സേവനം നൽകുന്നില്ല എന്ന് എ.ഐ.എഫ്.എഫ് (AIFF) പ്രഖ്യാപിച്ചുകഴിഞ്ഞു. സപ്ലൈ (Supply) ഇല്ലാതെ എന്ത് ജി.എസ്.ടിയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മാധ്യമ വേട്ടയും സർക്കാരിന്റെ പ്രതികാര നടപടിയും
ഇല്ലാത്ത ജി.എസ്.ടി കേസും സ്പോൺസർഷിപ്പ് കേസും കൊണ്ടുവന്ന് ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിൽ നരേന്ദ്ര മോദി എന്താണോ ചെയ്യുന്നത്, അതിന്റെ മറ്റൊരു പകർപ്പാണ് കേരളത്തിലും നടപ്പിലാക്കുന്നത്. മാധ്യമങ്ങളെ വേട്ടയാടുന്ന പ്രവണത മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ അത് കേരളത്തിന് വലിയ ആപത്താണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ജി.എസ്.ടിയെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. ചില മാധ്യമങ്ങൾ ഇതിന് കൂട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണ്. ന്യൂസ് ഡെസ്കിൽ പോലീസ് കയറുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും, രേഖകൾ മാധ്യമ പ്രവർത്തകരുടെ കയ്യിലാണോ ഇരിക്കുന്നതെന്നും തോമസ് ഐസക് ചോദിച്ചു. മുൻ കായിക മന്ത്രിക്കെതിരായ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.


