...
Home Entertainments ജീവിതം- സിനിമ- രാഷ്ട്രീയം; ഇന്നസെന്റ് എന്ന പാഠപുസ്തകം

ജീവിതം- സിനിമ- രാഷ്ട്രീയം; ഇന്നസെന്റ് എന്ന പാഠപുസ്തകം

1972 ൽ നൃത്ത ശാല എന്ന സിനിമയിൽ തുടങ്ങി ഏറ്റവും ഒടുവിൽ പാച്ചുവും അത്ഭുത വിളക്കിൽ വരെ എത്തി അസ്തമിച്ച ആ അര നൂറ്റാണ്ടിന്റെ നടന വൈഭവം മലയാളിക്കു മനസ്സിൽ സൂക്ഷിക്കാൻ ഒരു പാടു നല്ല മുഹൂർത്തങ്ങൾ നൽകിയാണ് കടന്നു പോകുന്നത്

314

| അജീഷ് മാത്യു കറുകയിൽ

ഇന്നസെന്റ് ഒരു പാഠ പുസ്തകമാണ് . വരും തലമുറയ്ക്ക് അടിവരയിട്ടു പഠിയ്ക്കാനൊരു ജീവിത പാഠം നൽകി കടന്നു പോയൊരാൾ . ജീവിതം പാർശ്വവൽക്കരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ശക്തമായി മുന്നിലേയ്ക്ക് കയറി നിന്നു ചിരിച്ചും ചിരിപ്പിച്ചും കടന്നു പോയൊരാൾ . ജീവിതത്തോട് ഇന്നസെന്റ് കാട്ടിയ സമീപനം തന്നെയായിരുന്നു ഇന്നസെന്റ് എന്ന നടനെക്കാൾ ഇന്നസെന്റെന്ന മനുഷ്യനെ സ്നേഹിക്കാൻ മലയാളിയെ പ്രാപ്തനാക്കിയത് .

തളർന്നും തകർന്നും പോയേക്കാവുന്ന ജീവിത സമരങ്ങളിൽ പരാജയവും പിന്നോട്ടടികളും ഏറ്റപ്പോഴും സ്വത സിദ്ധമായ നർമ്മം കൊണ്ടു എഴുതി തള്ളാൻ കഴിയാത്തൊരു പോരാളിയാണ് താൻ എന്നു തെളിയിച്ച ശേഷമാണ് ഇന്നസെന്റ് പടിയിറങ്ങുന്നത് . കാൻസറിന്റെ കോശ വ്യാപനത്തെ നിശ്ശേഷം ഭയന്നില്ലെന്നു മാത്രമല്ല രോഗത്തെ ആഘോഷമാക്കുന്ന ചിരി മലയാളിക്കു സമ്മാനിക്കാനും ഇന്നസെന്റ് എന്ന നല്ല ശമര്യക്കാരന് കഴിഞ്ഞു എന്നിടത്താണ് ആ ജീവിതം ഒരു പാഠമാകുന്നത് .

സിനിമയിലെ ഇന്നസെന്റ്

പ്രാരാബ്ധക്കാരനായ അനിയനെ സഹായിക്കാൻ എന്നോണം കട്ടു മുച്ചൂടും നശിപ്പിക്കുന്ന , ഫാക്ടറി തുടങ്ങിയില്ലെങ്കിൽ എനിക്കൊരു പുല്ലും ഇല്ലെടാ എന്നു ഇൻസ്‌പെക്ഷൻ ഓഫിസറോട് കയർക്കുന്ന , മുൻപു മോഷ്ടിച്ചതൊക്കെ സർക്കാരിന്റേതായിരുന്നു ഇതെന്റെ അനിയന്റെ മൊതലാ അപ്പോ ഇച്ചിരി ദണ്ണ മുണ്ടെന്നു പറഞ്ഞ മിഥുനത്തിലെ ചേട്ടൻ കഥാ പാത്രമാണ് ഇന്നസെന്റ് ചെയ്തതിൽ എനിക്കേറ്റവും ഇഷ്ടമായവയിൽ പ്രഥമം .

1972 ൽ നൃത്ത ശാല എന്ന സിനിമയിൽ തുടങ്ങി ഏറ്റവും ഒടുവിൽ പാച്ചുവും അത്ഭുത വിളക്കിൽ വരെ എത്തി അസ്തമിച്ച ആ അര നൂറ്റാണ്ടിന്റെ നടന വൈഭവം മലയാളിക്കു മനസ്സിൽ സൂക്ഷിക്കാൻ ഒരു പാടു നല്ല മുഹൂർത്തങ്ങൾ നൽകിയാണ് കടന്നു പോകുന്നത് .സർവകലാശാലയിലെ ഇന്നച്ചനും ഗജകേസരി യോഗത്തിലെ അയ്യപ്പൻ നായരും തലയണ മന്ത്രത്തിലെ ഡാനിയേലും ഇഞ്ചക്കാടൻ മത്തായിയും വടക്കു നോക്കിയന്ത്രത്തിലെ തലക്കുളം സാറും കിലുക്കത്തിലെ കിട്ടുണ്ണിയും ദേവാസുരത്തിലെ വാര്യരും മറ്റും മറ്റുമായി 750 ലധികം കഥാ പാത്രങ്ങളിലൂടെ മലയാളത്തിന്റെ മഹാ ചിത്ര ഭൂമികയിൽ മായാത്ത മുഖം പതിപ്പിച്ചാണ് നിഷ്കളങ്കനായ ബഹുമുഖ പ്രതിഭ വിധിയുടെ തിരശീലയ്ക്കു പിന്നിൽ മറയുന്നത് .

ഇന്നസെന്റ് എന്ന രാഷ്ട്രീയക്കാരൻ

ജീവിതം നിറമുള്ളതാക്കാനും പത്താൾ മുന്നേ കേമനെന്നു ഞെളിഞ്ഞിരിക്കാനും ആഗ്രഹിക്കാത്ത മനുഷ്യർ ഇല്ലെന്നു ഇന്നസെന്റ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് . ആ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമായിരുന്നു ആർ എസ് പി എന്ന പാർട്ടിയുടെ ലേബലിൽ മത്സരിച്ചു ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ആക്കി ഇന്നസെന്റിനെ മാറ്റിയത് .ജീവിത സമരത്തിൽ വിജയിച്ച ഇന്നസെന്റിന്റെ രണ്ടാം രാഷ്ട്രീയ പ്രവേശം എൽ ഡി എഫിന്റെ പിന്തുണയോടെ പാര്ലമെന്റിലേയ്ക്കായിരുന്നു . രണ്ടാം അങ്കത്തിനു വീണ്ടുമെത്തി ബെന്നി ബെഹന്നാനോടു പരാജയപ്പെട്ടു പിൻവാങ്ങുമ്പോൾ രാഷ്ട്രീയത്തോടെന്നല്ല ജീവിതത്തോട് തന്നെ മമത കുറഞ്ഞവനാക്കി ഇന്നസെന്റിനെ രോഗം അവശനാക്കിയിരുന്നു .

തീപ്പെട്ടി കമ്പനി മുതലാളിയും , തുകൽ വ്യാപാരിയും , മുനിസിപ്പൽ ചെയർമാനും , സിനിമാ നിർമ്മാതാവും , സിനിമാ നടനും , പാർലമെന്റ് അംഗവും ഒക്കെ ആയിരുന്നെങ്കിലും ഇന്നസെന്റ് എന്ന വ്യക്തിയെ ഞാൻ ഓർക്കുക ജീവിതത്തോടു അദ്ദേഹം കാണിച്ച തുറന്ന സമീപനത്തിന്റെ വെളിച്ചത്തിലാവും .

ശ്രീയും ദുരിതവും നേട്ടവും കോട്ടവും ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ പരിച്ഛേദങ്ങൾ ആണെന്നും നാം സമീപിക്കുന്ന രീതി ഒന്നു മാത്രമാണ് അതിനെ ലഘുവും ഗുരുവുമാക്കുന്നതെന്ന വലിയ പാഠം പഠിപ്പിച്ചിട്ടാണ് ഈ കപട ലോകത്തു നിന്നും ഒട്ടും ഇന്നസെന്റാല്ലാതെ ജീവിച്ച ആ മനുഷ്യൻ വിട വാങ്ങിയത് . ശൂന്യത അവശേഷിക്കും കാരണം ഹൃദയത്തിന്റെ ഇടനാഴികളിൽ നുഴഞ്ഞു കയറാനുള്ള രസതന്ത്രം അറിഞ്ഞ ചുരുക്കം ചില മനുഷ്യരിൽ ഒരാളായിരുന്നു ഇന്നസെന്റ് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.