സോഷ്യൽ മീഡിയകളുടെ കമന്റ് സെക്ഷനിൽ എപ്പോഴും കാണാറുള്ള ഒന്നാണ് കേരളത്തിലെ രാഷ്ട്രീയക്കാർക്ക് പണി ഇല്ലേ ഇവർ അധ്വാനിച്ചു ജീവിക്കില്ലേ എന്നൊക്കെ. അവിടെ മാത്രമല്ല പണ്ടുമുതലേ നമ്മൾ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. അതിന് ഉദാഹരണമായി കുറെ സിനിമകളും ഉണ്ടായിട്ടുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം മുതലാണ് താൻ ജോലിക്കുപോയി തുടങ്ങിയെന്നാണ് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വിഡി സതീശൻ പറയുന്നത്. തൃശൂരിൽ യൂത്ത്‌കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ സത്യൻ അന്തിക്കാടും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ചാണ് സതീശൻ സന്ദേശം സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവം തുറന്നുപറഞ്ഞത്.
എൽഎൽബി നല്ല മാർക്കോടെ പാസായ തനിക്കുവേണ്ടി വക്കീൽ ഓഫീസ് അടക്കം പറഞ്ഞുവെച്ചിരുന്നെങ്കിലും കെഎസ്‌യു വിടാനുള്ള മടികാരണം താൻ ജോലിക്ക് പോയിരുന്നില്ലെന്നും എന്നാൽ ‘സന്ദേശം’ കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങിയെന്നുമാണ് വിഡി സതീശൻ പറഞ്ഞത്. ഇക്കാര്യം താൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയിൽ തന്റെ ഏറ്റവും വലിയ പിൻബലം കുറച്ചുകാലമാണെങ്കിലും അഭിഭാഷകനെന്ന നിലയിൽ പ്രാക്ടീസ് ചെയ്തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണെന്നും സതീശൻ പറഞ്ഞു.
1991 ൽ റിലീസ് ചെയ്ത സന്ദേശത്തിൽ ശ്രീനിവാസൻ, ജയറാം, തിലകൻ, സിദ്ധീഖ്, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പണി എടുക്കാതെ വീട്ടുകാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന രണ്ട് ചെറുപ്പക്കാരെ സന്ദേശം സിനിമയിൽ കാണാം.



