| പി ജി പ്രേംലാൽ
സുപ്രീംകോടതിയിൽ നിന്ന് അജയ് മാനിക് റാവ് ഖാൻവിൽക്കർ എന്ന ജസ്റ്റിസ് എഎം ഖാൻവിൽക്കർ കഴിഞ്ഞ ദിവസം വിരമിച്ച് പടിയിറങ്ങുമ്പോൾ ഇന്ത്യൻ ഭരണഘടന ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടിട്ടുണ്ടാകും. അത്രമേൽ ബ്രാഹ്മണിക്കലായും ഹിന്ദുത്വബോധത്തോടെയും യാഥാസ്ഥിതികചിന്തയോടെയും ഹിന്ദുത്വസർക്കാരിനനുകൂലമായും മനുഷ്യാവകാശങ്ങൾക്ക് വില കല്പിക്കാതെയുമുള്ള വിധിന്യായങ്ങളെഴുതിയിട്ടുണ്ട് ഖാൻവിൽക്കർ.
2019-ൽ, യുഎപിഎ ചുമത്തപ്പെടുന്ന കേസുകളിൽ പോലീസ് അവരുടെ കേസ് ഡയറിയിൽ എഴുതിവച്ചിട്ടുള്ളത് പ്രാഥമിക തെളിവായി പരിഗണിക്കണമെന്നും അതനുസരിച്ചു മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും വിധിന്യായമെഴുതിയ രണ്ടംഗ ബെഞ്ചിൻ്റെ തലവനായിരുന്നു ഖാൻവിൽക്കർ. മോദി സർക്കാർ അവരുടെ ഭരണകൂടത്തെ വിമർശിക്കുന്നവരെ മുഴുവൻ യുഎപിഎ ചുമത്തി അകത്തിട്ടത് ഈ വിധിന്യായത്തിൻ്റെ ബലത്തിലായിരുന്നു.
2018-ൽ ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വിധിയെഴുതിയ ബെഞ്ചിൻ്റെ ഭാഗമായിരുന്ന ഖാൻവിൽക്കർ പക്ഷേ അടുത്ത വർഷം തൻ്റെ നിലപാടിൽ വെള്ളം ചേർത്തുകൊണ്ട്, ഹിന്ദു യാഥാസ്ഥിതികർക്ക് അനുകൂലമായി നിലപാടെടുത്തുകൊണ്ട് കേസ് റിവ്യൂ ചെയ്യുന്ന അവസ്ഥയുണ്ടാക്കി.
ആധാർ കേസിലും പലതവണ പൗരൻ്റെ സ്വകാര്യതയെ ഹനിക്കുന്ന നിലപാടുകൾകൊണ്ട് ,പതിവുപോലെ ഖാൻവിൽക്കർ മോദി സർക്കാരിനെ പ്രീതിപ്പെടുത്തുകയുണ്ടായി.
രാഷ്ട്രീയ എതിരാളികൾക്കെതിരെ യാതൊരു തത്വദീക്ഷയോ നീതിയോ ഇല്ലാതെ മോദി സർക്കാർ എടുത്തുപയോഗിക്കുന്ന ആയുധമായ എൻഫോഴ്സ്മെൻറിന് കൂടുതൽ വിശാലമായ അധികാരങ്ങൾ ഉറപ്പിക്കുന്ന ഉത്തരവ് ഖാൻവിൽക്കർ താൻ വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് പുറപ്പെടുവിച്ചത് എന്നതും ഓർമ്മിക്കാം.
ഹിന്ദുത്വ സർക്കാരിനെ അകമഴിഞ്ഞ് പിന്തുണച്ചതിന് ഈ ന്യായാധിപന് കൈവരാനിരിക്കുന്നത് രാജ്യസഭയിലേക്കുള്ള നോമിനേഷനോ അതോ ഗവർണ്ണർ സ്ഥാനമോയെന്ന് വൈകാതെയറിയാം. എന്തായാലും ഇത്തരത്തിൽ ഭരണകൂടത്തിൻ്റെ പാദസേവ ചെയ്ത് ഭരണഘടനാമൂല്യങ്ങളെ അട്ടിമറിക്കാൻ യാതൊരുളുപ്പുമില്ലാത്ത ബ്രാഹ്മണിക്കൽ ന്യായാധിപന്മാരുടെ കുത്തകയായി ഉന്നതകോടതികളിലെ ന്യായാസനങ്ങൾ മാറാതിരിക്കാൻ, ഭരണഘടന എല്ലാ ജനവിഭാഗങ്ങൾക്കും വാഗ്ദാനം ചെയ്യുന്ന പ്രാതിനിധ്യം ജുഡീഷ്യറിയിലും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇന്ത്യൻ പീനൽകോഡിൻ്റെയും ഭരണഘടനയുടെയും ഏകപക്ഷീയമായ സവർണ്ണവ്യാഖ്യാനങ്ങൾക്കപ്പുറം ഇന്ത്യൻ ജുഡീഷ്യറിയിൽ അവയുടെ അവർണ്ണപക്ഷവ്യാഖ്യാനങ്ങൾക്കും ഇടമുണ്ടാകേണ്ടതുണ്ട്. അതിനു വേണ്ടി ജനശബ്ദമുയരേണ്ടതുമുണ്ട്.



