| പ്രജിത്ത് ഉലൂജി
·
ആയിരം രൂപ ഒപ്പിച്ച് രെജിസ്റ്റർ ചെയ്ത് ഡെലിഗേറ്റ് പാസെടുത്ത് മേളയ്ക്ക് വരുന്ന മനുഷ്യർ, തിരുവനന്തപുരത്ത് താമസത്തിനും ഭക്ഷണത്തിനുമായി ആയിരങ്ങൾ വേറെയും ചിലവാക്കണം. സിനിമകൾക്ക് നൂറ് ശതമാനം റിസർവേഷനാണ്. പണ്ടത് 60/40 ആയിരുന്നു. റിസർവ് ചെയ്യാത്തവർക്കും ക്യൂ നിന്ന് കാണാമായിരുന്നു. അങ്ങനെ തന്നെയാണ് വേണ്ടതും.
ഒരു ദിവസം 3 പടങ്ങൾ വരെ റിസർവ് ചെയ്യാം.. നാളത്തെ പടത്തിന് ഇന്ന് രാവിലെ 8 മണിക്ക് റിസർവേഷൻ ഓപ്പൺ ആകും. ആളുകൾ രാവിലെ എണീറ്റ് 7.55 മുതൽ ഫോണും കുത്തിപ്പിടിച്ച് നിൽക്കുന്നു, ഇഷ്ട സിനിമ ബുക്ക് ചെയ്യാൻ നോക്കുന്നു, പക്ഷേ ലോഡ് ആകുന്നില്ല. ലോഡായി വന്ന് 8.01 ആകുമ്പഴേക്കും സീറ്റ് ഫുൾ ആകുന്നു. ഇതെന്ത് തൈരെന്നോർത്ത് അവർ സീറ്റൊഴിവുള്ള വേറെ ഏതേലും സിനിമ മനസില്ലാ മനസോടെ ബുക്ക് ചെയ്യുന്നു.
ഇനിയാണ് ട്വിസ്റ്റ്. ഭാഗ്യം കൊണ്ട് റിസർവേഷൻ കിട്ടിയവർ സന്തോഷത്തോടെ ക്യൂ നിൽക്കുന്നു. റിസർവേഷൻ ക്യൂവിലെ ആദ്യത്തെയാൾ തീയേറ്ററിന്റെ അകത്ത് കയറുമ്പഴേക്കും തീയേറ്ററിലെ പകുതി സീറ്റും ഫിൽ ആയിരിക്കുന്നു. ക്യൂ പകുതി ആകുമ്പോഴേക്കും ഹൗസ് ഫുൾ ആകുന്നു. റിസർവ് ചെയ്തവർക്കും സിനിമ കാണാൻ പറ്റാതാകുന്നു.
ഇതിനാണ് ആളുകൾ കൂവിയത്, ബഹളം വെച്ചത്. അതിനുള്ള എല്ലാ അർഹതയും ഡെലിഗേറ്റ്സിന് ഉണ്ട്. റിസർവ്വ് ചെയ്യാൻ പറ്റാത്തതിന്റെ, ചെയ്തവർക്ക് പടം കാണാൻ പറ്റാത്തതിന്റെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്ന് വകുപ്പ് മന്ത്രി വാസവനും, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറും മാന്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ സർക്കാറിന്റെ കീഴിലുള്ള അക്കാദമി അദ്ദേഹത്തിന്റെ ആരുടെയോ- വകയാണ് എന്ന രീതിയിലാണ് ചെയർമാൻ രഞ്ജിത്ത് സംസാരിച്ചത്.. അത് ശുദ്ധ തോന്നിവാസമാണ്.
ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ ചലച്ചിത്രമേളയാണ് കേരളത്തിന്റേത്. അതിന്റെ മാറ്റ് കുറയാതെ നോക്കാൻ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. സർക്കാർ നടത്തുന്ന മേള വിജയിപ്പിക്കാൻ സ്വന്തം കീശയിൽ നിന്നും കാശിറക്കി പടം കാണാൻ വന്ന ഡെലിഗേറ്റുകളെ നായ്ക്കളോടുപമിച്ച് അപമാനിച്ച അക്കാദമി ചെയർമാൻ മാപ്പു പറയണം. അല്ലേൽ സർക്കാർ തിരുത്തിക്കണം.



