| കെ സഹദേവൻ
രാജ്യത്തെ ഏറ്റവും നിര്‍ണ്ണായകമായ വ്യവസായ മേഖലകളില്‍ അദാനിയുടെ സ്വാധീനം എന്തെന്ന് കാണുക. വൈദ്യതി, ഖനനം, പ്രതിരോധം, വിമാനത്താവളം, തുറമുഖം, സിമെന്റ്, വാതക വിതരണം, സൗരോര്‍ജ്ജം, കാറ്റ് തുടങ്ങി സുപ്രധാന മേഖലകളില്‍ ഗൗതം അദാനി തന്റെ സ്വാധീനം ഉറപ്പിച്ചിരിക്കുന്നുവെന്ന് മാത്രല്ല രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും അവര്‍ക്ക് എളുപ്പം കടന്നുകയറാന്‍ സാധിക്കുകയും ചെയ്തു.
വിദേശ ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ഓഹരി വിപണികളില്‍ കൃത്രിമം കാട്ടി നേടിയെടുത്ത സമ്പത്ത് 104 പോജ് വരുന്ന ഒരു റിപ്പോര്‍ട്ടില്‍ തട്ടി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. 120 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ നിന്നും 40 ബില്യണ്‍ ഡോളറിലേക്ക് അദാനി സമ്പത്ത് കുത്തനെ ഇടിഞ്ഞു. വിദേശ ബാങ്കുകളില്‍ നിന്ന് അദാനി എന്റര്‍പ്രൈസസിന് ഇനി മേല്‍ കടം ലഭിക്കുമോ എന്ന കാര്യം കണ്ടറിയണം.
ഇന്ത്യന്‍ ബാങ്കുകളിലെ കടം തിരിച്ചടക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് അദാനി അവകാശപ്പെടുമ്പോഴും പണയപ്പെടുത്തിയ ഓഹരികള്‍ നാളിതുവരെയായും ബാങ്കുകള്‍ വിട്ടുനല്‍കിയിട്ടില്ലെന്നത് അവകാശവാദത്തിലെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അദാനിയുടെ സാമ്പത്തിക സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തെ സുപ്രധാന മേഖലകളില്‍ അവരുടെ സ്വാധീനം ഒട്ടും കുറയാതെ തുടരുകയാണ്. ഇന്ത്യന്‍ സാമ്പത്തിക-ഉത്പാദന മേഖലകളുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന മേഖലകളിലാണ് ഈ പിടിമുറുക്കല്‍ എന്നതുകൊണ്ടുതന്നെ അവയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരായിരിക്കുകയാണ്. അദാനിയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കേണ്ടത് ഇനി ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്നര്‍ത്ഥം.
വിഴിഞ്ഞം പോര്‍ട്ടിന് വേണ്ടി HUDCOയില്‍ നിന്ന് 850 കോടി രൂപയുടെ ലോണ്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായത് ഓര്‍ക്കുക. ഗവണ്‍മെന്റുകളുമായി ഉണ്ടാക്കിയ കരാറുകള്‍ എല്ലാ അര്‍ത്ഥത്തിലും അദാനി ഗ്രൂപ്പിന് അനുകൂലമായിട്ടായിരുന്നു എന്നതാണ് വസ്തുത.
തന്നെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരുകള്‍ ഉണ്ടാകുമെന്ന് അദാനിക്ക് നല്ലവണം അറിയാം. എങ്കിലും സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ തല്ലിയിട്ടായാലും തുറമുഖ നിര്‍മ്മാണത്തില്‍ തന്റെ കൂടെ കട്ടയ്ക്ക് നില്‍ക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂ എന്ന് നിരുക്തകണ്ഠനായി ഗൗതം അദാനി.



