...
Home Business ഗൗതം- വിനോദ് അദാനിമാർക്ക് പിന്നിൽ ഇനിയും പുറത്തു വരാത്ത ഒരാൾ കൂടി?

ഗൗതം- വിനോദ് അദാനിമാർക്ക് പിന്നിൽ ഇനിയും പുറത്തു വരാത്ത ഒരാൾ കൂടി?

ഇനിയും പുറത്തു വരാത്ത ഒരാൾ കൂടിയുണ്ട് ഈ കളികൾക്ക് പിന്നിൽ. സംഘപരിവാറിൻ്റെ ശീട്ട് കീറാൻ പോകുന്ന മറഞ്ഞ് നിൽക്കുന്ന, ആ വ്യക്തിയിലേക്ക് അന്വേഷണം നീളാതിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായി നിൽക്കുന്ന ഒരാൾ സർവ്വാധികാരവും കൈക്കലാക്കി അധികാര കേന്ദ്രത്തിലുണ്ട്.

264

| കെ സഹദേവൻ

ഗൗതം അദാനിയുടെ അസാധാരണമായ തോതിലുള്ള ബിസിനസ്സ് വളർച്ചയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കൈകൾ ആരുടേതൊക്കെയാകാമെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. മൗറീഷ്യസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുതിർന്ന സഹോദരൻ വിനോദ് അദാനിയെ കുറിച്ചും അയാളുടെ നിഗൂഢ പ്രവർത്തനങ്ങളെക്കുറിച്ചും ഹിൻഡൻബെർഗ് റിപ്പോർട്ടിലൂടെയാണ് ലോകമറിഞ്ഞത്.

തുടർന്ന് ഫോർബ്സ് അടക്കമുള്ള വിദേശ മാധ്യമങ്ങൾ വിനോദ് അദാനിയെക്കുറിച്ച് അന്വേഷണ റിപ്പോർട്ടുകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടതിന് ശേഷവും ഒരൊറ്റ ഇന്ത്യൻ മാധ്യമവും വിനോദ് അദാനിയെക്കുറിച്ച് അന്വേഷിക്കാൻ മെനക്കെട്ടില്ല.

അദാനി എൻ്റർപ്രൈസസിലേക്ക് വിദേശ ഷെൽ കമ്പനികൾ വഴി 20000 കോടി രൂപ നിക്ഷേപിച്ചത് ഒരു ചൈനീസ് പൗരനായ ചാങ് ചുങ് ലീ ആണെന്നത് അങ്ങാടിപ്പാട്ടാണ്. അതേക്കുറിച്ചും അന്വേഷിക്കാനോ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനോ ഇന്ത്യൻ മാധ്യമങ്ങൾ തയ്യാറല്ല.

യു എസ് കമ്പനിയായ Bloc Incനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബെർഗ് ട്വിറ്റർ ഹാൻഡിലുകളിൽ അഭിനന്ദന പ്രവാഹങ്ങൾ കുമിഞ്ഞുകൂടുമ്പോൾ, ഇവിടെ അദാനിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു.

മോദി -അദാനി ബന്ധത്തെപ്പറ്റി ലോക്സഭയിൽ നിരന്തരമായി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന അംഗത്തെ -രാഹുൽ ഗാന്ധി- അയോഗ്യനാക്കുന്നു. മറ്റൊരു അംഗത്തെ – മഹുവാ മൊയ്ത്ര- സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നു. ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്യുന്നു. ഒരു ഭാഗത്ത്, പാർലമെൻ്റ് പ്രവർത്തനങ്ങൾ ഭരണപക്ഷ എംപിമാർ മുൻകൈയെടുത്ത് തടസ്സപ്പെടുത്തുമ്പോൾ മറുഭാഗത്ത്, സംഘപരിവാർ വാട്സാപ് ആർമി സാമൂഹിക മാധ്യമങ്ങളിൽ ഓരിയിടുന്നു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, എൽഐസി തുടങ്ങിയ സ്ഥാപനങ്ങൾ സഹസ്ര കോടി രൂപ അദാനിക്ക് കടമായി നൽകി കുടുങ്ങിക്കിടക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക മേഖല തളർന്ന് കിടക്കുമ്പോൾ, അന്താരാഷ്ട്ര ഫിനാൻസ് വിപണിയിൽ ഇന്ത്യയെക്കുറിച്ച് നെഗറ്റീവ് ഇമേജ് പടരുമ്പോൾ രാജ്യത്ത് അസ്വസ്ഥത വിതയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്നു. ബി ജെ പിയുമായി രഹസ്യമായും പരസ്യമായും ബന്ധമുള്ള ആളുകൾ പഞ്ചാബ്, കശ്മീർ എന്നിവിടങ്ങളിലെ നിഗൂഢ പ്രവർത്തനങ്ങളിൽ പങ്കാളികുന്നു.

ഇത്രയും വലിയൊരു സാമ്പത്തിക തിരിമറി പുറത്തുവന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെൻ്ററി കമ്മറ്റിയെയോ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെയോ നിയോഗിക്കാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാകുന്നില്ല. എന്തുകൊണ്ട്? ഇനിയും പുറത്തു വരാത്ത ഒരാൾ കൂടിയുണ്ട് ഈ കളികൾക്ക് പിന്നിൽ.
സംഘപരിവാറിൻ്റെ ശീട്ട് കീറാൻ പോകുന്ന മറഞ്ഞ് നിൽക്കുന്ന, ആ വ്യക്തിയിലേക്ക് അന്വേഷണം നീളാതിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായി നിൽക്കുന്ന ഒരാൾ സർവ്വാധികാരവും കൈക്കലാക്കി അധികാര കേന്ദ്രത്തിലുണ്ട്.ഒരുപക്ഷെ പ്രധാനമന്ത്രിയെ അടക്കം പാവയായി നിർത്തിക്കൊണ്ട്…

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.