| ശ്രീകാന്ത് പികെ
80- കൾ മുതൽ രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ട് വരെയെങ്കിലും മലയാളി യുവാക്കളുടെ താല്പര്യങ്ങളിലെ പ്രധാന തൊഴിൽ മേഖലയായിരുന്നു ഇന്ത്യൻ പട്ടാളത്തിലെ കരസേന വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലികൾക്ക് സംസ്ഥാനം മുഴുക്കെ നിന്ന് പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് അതി രാവിലെ മുതൽ പൊരി വെയിലത്ത് കാത്തു നിൽക്കുക. എങ്ങനെയെങ്കിലും ആർമി സെലക്ഷനിലേക്ക് കയറി പറ്റാൻ. മിനിമം വിദ്യാഭ്യാസ യോഗ്യതയിൽ ഉയർന്ന ശമ്പളം,നല്ല സോഷ്യൽ പൊസിഷൻ നൽകുന്ന ജോലി, വിവാഹ മാർക്കറ്റിലെ ഡിമാന്റ്, റിട്ടയർമെന്റിന് ശേഷമുള്ള ആനുകൂല്യങ്ങൾ അങ്ങനെ പലതും ഈ ജോലി ആകർഷകകരമാകാൻ കാരണങ്ങളാണ്.
ശാരീരിക ക്ഷമതയുള്ള കൂലി പണിക്കാരായിരുന്ന അനേകം പേര് എന്റെ തലമുറയിൽ തന്നെ കരസേനയിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടായിരത്തിന്റെ രണ്ടാം പതിറ്റാണ്ട് മുതൽ പഴയ പോലെ ആർമി എന്നത് ഒരു ഗ്ലാമർ ജോലിയായി കേരളത്തിലെ യുവജനങ്ങൾ കാണുന്നില്ലെന്നാണ് തോന്നുന്നത്. മേജർ രവിയൊക്കെ കൂടി പണ്ടൊരു ആർമി ട്രെയിനിങ്ങ് സെന്റർ തുടങ്ങിയിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല. സംഘ പരിവാർ അനുഭാവമുള്ള അനേകം ഗ്രൂപ്പുകൾ ഇത് പോലെ ആർമി – സിവിൽ സർവീസ് – ആംഡ് ഫോഴ്‌സുകളിലേക്കൊക്കെ പരിശീലനം നൽകുന്നുണ്ട്.
തെക്കേ ഇന്ത്യക്കാരെ അപേക്ഷിച്ചു ഉത്തരേന്ത്യൻ യുവാക്കളാണ് ആർമി ജോലികളിലേക്ക് ഏറെ കണ്ണും നട്ടിരിക്കുന്നവർ. വിശേഷിച്ചും പഞ്ചാബ്, ബീഹാർ, ഹരിയാന, യു.പി സംസ്ഥാനങ്ങളിലെ പല ഗ്രാമങ്ങളിലും പട്ടാളത്തിലെ ജോലി എന്നത് അവരുടെ അഭിമാനത്തിന്റെ കൂടി ഭാഗമാണ്.
കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ ഈ പരിപാടി ആത്യന്തികമായി ഒരു തൊഴിൽ പ്രശ്നമാണ്. സ്ഥിരം തൊഴിൽ എന്നൊരു സംവിധാനം രാജ്യത്ത് നിന്ന് പതുക്കെ അപ്രത്യക്ഷമാകുമെന്നത് വളരെ മുന്നേ തന്നെ വ്യക്തമായതുമാണ്. പെൻഷനുകളും സബ്‌സിഡികളും രാഷ്ട്ര വികസനത്തിന് തടസ്സം നിൽക്കുന്നുവെന്ന് ആവർത്തിച്ചു ഉപദേശം നൽകുന്ന മുതലാളിത്ത സാമ്പത്തിക ഉപദേശകർ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങൾ പൊളിച്ചു കൊണ്ടിരിക്കുമ്പോൾ, സ്ഥിരം തൊഴിലും, തൊഴിൽ സമയവും, മിനിമം കൂലിയുമടക്കം എല്ലാം എടുത്തു കളയുമ്പോൾ ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ലല്ലോയെന്ന് കരുതിയിരുന്ന മറ്റൊരു വിഭാഗത്തിന് നേരെയുള്ള സന്ദേശമാണ്. രണ്ട് വർഷമായി ആർമിയിൽ റിക്രൂട്മെന്റ് നടക്കുന്നില്ല. റെയിൽ വേയിലാണെങ്കിൽ പറയണ്ട.
അതിനൊപ്പം ആശങ്കപ്പെടേണ്ട കാര്യം ഇതിലൂടെ സംഘപരിവാറിന് സാധിച്ചെടുക്കാൻ സാധിക്കാവുന്ന ആശയ-രാഷ്ട്രീയ മേൽക്കോയ്മയാണ്. അഗ്നിപഥ് എന്ന സ്കീമിൽ 4 – വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൈനിക സേവനങ്ങൾക്കായി/ജോലിക്കായി എത്തുന്ന യുവാക്കളിൽ നല്ലൊരു പങ്ക് സംഘ് ഏജൻസികൾ വളർത്തിയെടുത്തു വിടുന്നവരായിരിക്കും. രാജ്യത്ത് 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 165 – ഓളം സംഘപരിവാർ അനുകൂല NGO – കൾ സൈനിക – സായുധ സേനയിലെ ജോലിക്കുള്ള പരിശീലനം നൽകുന്നുണ്ട്.
ഓരോ നാല് വർഷത്തിലും സൈനിക – ആയുധ പരിശീലനം ലഭിച്ച സംഘ് മിലീഷ്യകളെ സമൂഹത്തിലേക്ക് ഒഴുക്കി വിടുക എന്നൊരു താല്പര്യം കൂടിയുണ്ടെന്ന് ആശങ്കപ്പെട്ടാൽ അതിൽ തെറ്റൊന്നുമില്ല. ഉത്തരേന്ത്യ കലാപ സദൃശ്യമായ പ്രതുഷേധങ്ങൾ അരങ്ങേറുന്നുണ്ട്. അമ്പലവും ബീഫും മതവും വിട്ട് ഇത്തരം ജീവൽ പ്രശ്നങ്ങൾക്ക് ജനങ്ങൾ തെരുവിലിറങ്ങുന്നത് ആശാവഹമാണ്.



