| ശ്യാം സോർബ
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആത്മ പര്യവേഷണങ്ങളുടെയും അസാധാരണമായ മനോഹരവും കാവ്യാത്മകവുമായി ഒരുക്കിയ സിനിമയാണ് പായൽ കപാടിയ സംവിധാനം ചെയ്ത “All We Imagine As Light”. മലയാളത്തിൽ സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത് “പ്രഭയായി നിനച്ചതെല്ലാം” എന്നാണ്. ഒരുപക്ഷെ ഇതിലും മനോഹരമായി ഈ കഥക്ക് മറ്റൊരു പേര് നൽകാൻ സാധിക്കും എന്ന് കരുതുന്നില്ല.
ഉറങ്ങാത്ത നഗരമാണ് മുംബൈ. തിരക്ക് പിടിച്ച ജീവിതങ്ങളും ലഹരി നൽകുന്ന കാഴ്ചകളും യാഥാർഥ്യവും കെട്ടുകാഴ്ചകളും ഒരുപോലെ വിഹരിക്കുന്ന നഗരം. അതിനുമപ്പുറം മുംബൈ ഒരു ഉപജീവനം ആണ്. വീട് വീട്ടിറങ്ങി ഉപജീവനവും ജീവിതവും കണ്ടെത്താൻ നിരന്തരം ശ്രമിക്കുന്ന ഒരുപാട് മനുഷ്യരുടെ ഊർജ്ജം. ഏകാന്തതയുടെ ആഴങ്ങളിലേക്ക് എത്തിക്കുകയും, അപരിചിതരെ സുഹൃത്തുക്കളും കുടുംബവും സ്നേഹവും ഒക്കെ ആക്കി മാറ്റുകയും ചെയ്യുന്ന ഒരു നഗരം റെഡി സിനിമയിൽ പ്രധാന കഥാപാത്രം ആയി തന്നെ വിഹരിക്കുന്നു.
കനി കുസൃതി അവതരിപ്പിച്ച പ്രഭ എന്ന കഥാപാത്രം, ദിവ്യ പ്രഭയുടെ അനു എന്ന കഥാപാത്രം, കേരളം എന്ന ചെറിയ ഒരു ക്യാൻവാസിൽ നിന്നും വിശാലമായ ഒരു ആകാശത്തേക്ക് പറിച്ചു നടപ്പെട്ട രണ്ട് മലയാളി നഴ്സുമാർ. ഭർത്താവുമായി വർഷങ്ങളായി അകന്ന് താമസിക്കുന്ന പ്രഭയും, ആൾക്കൂട്ടങ്ങളെ ഭയക്കാതെ തന്റെ കാമുകനുമായി (ഹൃതു ഹരോൺ) പ്രണയിക്കുന്ന അനുവും ഒരേ മുറിയിലെ തമാശക്കാർ ആണെങ്കിലും രണ്ട് ബിംബങ്ങൾ ആണ്. ഒപ്പം ഛായ കധം അവതരിപ്പിച്ച പാർവതി എന്ന കഥാപാത്രം, രേഖകൾ ഇല്ലാതെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഒരു സാധാരണ സ്ത്രീ. ഈ മൂന്ന് സ്ത്രീകളുടെ കഥയാണ് ഈ സിനിമ.
പാർവതി എന്ന കഥാപാത്രം ഇന്നിന്റെ രാഷ്ട്രീയ കളികളുടെ ഇര തന്നെയാണ്. കടലാസ്സുകളുടെ ബലം ഇല്ലാതെ അപ്രത്യക്ഷമാകാൻ പോകുന്ന മനുഷ്യരുടെ പ്രതിനിധി. സ്വത്വ രാഷ്ട്രീയം, തൊഴിലാളി അവകാശങ്ങൾ, മതപരമായ വിവേചനം, ബിസിനസ് മാഫിയ, ഉൾപ്പെടെയുള്ള വിഷയങ്ങളെ കഥയിൽ വളരെ മനോഹരമായി പ്ലേസ് ചെയ്തിരിക്കുന്നു പായൽ.
സിനിമയിലെ മൂന്ന് സ്ത്രീകളും വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളാണ്. ജീവിതത്തെ പരമാവധി ആഘോഷിക്കാൻ ശ്രമിക്കുന്ന അനു, സ്വയം ജീവിതത്തെ നിരന്തരം നിമഞ്ജനം ചെയ്യാൻ ശ്രമിക്കുന്ന പ്രഭ, ജീവിത്തിലെ ഓരോ അവസ്ഥകളെയും സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന പാർവ്വതി, ഒപ്പം നാലാമതായി മൂന്ന് സ്ത്രീകളെയും ഒരുപോലെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന പായൽ കപാടിയ എന്ന സംവിധായകയും.
ഈ സിനിമ കാണുന്ന പല മനുഷ്യർക്കും അവരുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നായി ഇതിനെ തോന്നാം. അത് അനുവിലും പ്രഭയിലും പാർവതിയിലും മാത്രം അല്ല, ഹാറൂൺ ചെയ്ത ഷിയാസിലും അസീസ് നെടുമങ്ങാട് അവതരിപ്പിച്ച ഡോ. മനോജിലും ഒക്കെ പ്രതിഫലിക്കും.
ഈ സിനിമ കാണുന്നവർക്ക് ചിലപ്പോൾ അതൊരു മിഥ്യയാകാം, ഒരുപക്ഷെ യാഥാർഥ്യമോ മിഥ്യയോ ഒക്കെ ആകാം. കടൽ പോലെ പരന്ന് കിടക്കുന്ന ഇവിടെ നിന്നും കാഴ്ചക്കാരന് ഇഷ്ട്ടമുള്ള ചിപ്പികൾ പെറുക്കിയെടുക്കാം. അനുവിന് ലഭിക്കുന്ന ഉമ്മകളെക്കാൾ തീവ്രമായിരുന്നു പ്രഭയ്ക്ക് ലഭിച്ച സമ്മാനം, അതിലും തീവ്രമായിരുന്നു പ്രഭ തുടച്ചു കളഞ്ഞ മണൽതരികൾ.
സിനിമയിൽ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. അതിൽ ഒരു സംശയവും ഇല്ല. കനി തനിക്ക് ലഭിച്ച കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെ അസാമാന്യമായി സ്‌ക്രീനിൽ എത്തിച്ചു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ദിവ്യ പ്രഭയാണ്. ദിവ്യ പ്രഭ ചെയ്ത കഥാപാത്രത്തിന്റെ പ്രായം, മാനസികാവസ്ഥ, അതൊക്കെ ഒരുപക്ഷെ അവതരണത്തിലെ ഒരു നിസ്സാര പാളിച്ച കൊണ്ട് തകിടം മറിഞ്ഞേക്കാവുന്നതാണ്. പക്ഷെ ദിവ്യ പ്രഭ എന്ന അഭിനേത്രിയുടെ ഏറ്റവും മനോഹരമായ അവതരണം. ഹാറൂൺ ചെയ്ത ഷിയാസ് എന്ന കഥാപാത്രവും മനോഹരമായി ചെയ്തു.
ഛയാ കദം – ഗംഭീര നടി, കൂടുതൽ ഒന്നും അവരെ പറ്റി പറയാനില്ല. അസീസ് നെടുമങ്ങാട് – പറയാതെ പോകുന്നത് മോശമാണ്. സിനിമയിൽ വളരെ കുറച്ച് ഭാഗങ്ങളിൽ, വളരെ കുറച്ച് സംഭാഷണങ്ങൾ മാത്രം ഉള്ള ഡോ. മനോജ് എന്ന കഥാപാത്രം. ഓരോ നോട്ടത്തിലും, വികാരപരമായ സംഭാഷണങ്ങളിലും, ശബ്ദ ക്രമീകരണങ്ങളിലും, എന്തിന് ശരീരത്തെ ഏറ്റവും ഭംഗി ആയി ഉപയോഗിച്ച് കൊണ്ട്, ഓരോ നിസ്സാര ചലനങ്ങളിൽ പോലും ആ കഥാപാത്രത്തിന്റെ ഉള്ള് തൊട്ട അവതരണം.
ദൃഷ്ടിമാൻ ദാസ് & തൊപ്ഷേ, രണ്ടുപേരും സംഗീതം കൊണ്ട് സിനിമയെ മനോഹരമാക്കി. പല സീനുകളെയും ഏറെ ഇമോഷണൽ ആയി ബന്ധപ്പെടുത്താൻ സംഗീതം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. രൺബീർ ദാസിന്റെ സിനിമറ്റോഗ്രാഫിയും പ്രതേക പ്രശംസ അർഹിക്കുന്നു.
എല്ലാത്തിലും ഉപരിയായി, പായൽ കപാടിയ – അസാമാന്യ പ്രതിഭ. എത്ര മനോഹരമായിട്ടാണ് അവർ ഒരു കഥ അവതരിപ്പിക്കുന്നത്. ക്യാൻ ഫെസ്റ്റിവലിൽ മിനുട്ടുകൾ നീണ്ട പ്രേക്ഷരുടെ കരഘോഷം ഈ സിനിമയ്ക്ക് ശേഷം എന്റെ കാതുകളിൽ കേൾക്കാം. സ്നേഹവും, സൗഹൃദവും, സാഹോദര്യവും, പ്രേമവും, കാമവും, ഏകാന്തതയും, രാഷ്ട്രീയവും….. മനുഷ്യനെ തൊട്ട് പോകുന്ന സകലതും ഇവിടെ ഉണ്ട്.



