| ജെയ്‌സൺ സി കൂപ്പർ
ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒട്ടും ചെറുതല്ലാത്ത സ്ഥാനമുള്ള ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ നേതാവിനെ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടേക്കാം എന്ന് ചിന്തിക്കാൻ മാത്രം ധൈര്യം ബിജെപിക്ക് എങ്ങനെ ഉണ്ടാകുന്നു? അമേരിക്കയും റഷ്യയും ചൈനയുമെല്ലാം ഉൾപ്പെട്ട ഭൗമ രാഷ്ട്രീയ സംഭവവികാസങ്ങളിലാണ് അതിന്റെ ഉത്തരം കിടക്കുന്നത് എന്ന് ചിന്തിക്കാവുന്നതാണ് എന്ന് തോന്നുന്നു.
ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് എപ്പോൾ വേണമെങ്കിലും വഴുതി വീഴാൻ കഴിയുന്ന യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഭൗമ രാഷ്ട്രീയത്തിൽ നടക്കുന്ന കരുനീക്കങ്ങളുടെ പ്രതിഫലനം തന്നെയാണ് ഇന്ത്യയിലും കണ്ടുകൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്വന്തക്കാരായിരുന്നപ്പോൾ ബിജെപി അമേരിക്കൻ പാളയത്തിലായിരുന്നെങ്കിലും യുക്രൈൻ യുദ്ധത്തിൽ നിക്ഷ്പക്ഷമെന്ന വ്യാജേന സ്വീകരിച്ചിരിക്കുന്ന റഷ്യൻ പക്ഷപാതിത്വവും അവിടെ നിന്നും അമേരിക്കയുടെ എതിർപ്പിനെ അവഗണിച്ച് എണ്ണ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനവുമെല്ലാം അമേരിക്കയുടെയും യൂറോപ്പിന്റെയും അപ്രീതി ബിജെപിക്ക് മേൽ പതിയാൻ കാരണമായിട്ടുണ്ട്.
ചൈനയ്‌ക്കെതിരായ നീക്കങ്ങളിൽ ഇന്ത്യയെ അമേരിക്കയ്ക്ക് ആവശ്യമുണ്ടെങ്കിലും മോദിയെ താഴെയിറക്കണമെന്ന ചിന്ത അമേരിക്കയിലെ ഡെമോക്രാറ്റ് സർക്കാരിനും യൂറോപ്പിനും പ്രബലമായിട്ടുണ്ടെന്നത് വ്യക്തമാണ്. മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയും മോദിയുടെ സ്വന്തക്കാരനായ അദാനിക്കെതിരായ നീക്കങ്ങളും ഭരണകൂടങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്ന അമേരിക്കയുടെ ബുദ്ധിജീവി മുതലാളി ജോർജ്ജ് സോറോസിന്റെ മോദിക്കെതിരായ പരസ്യ പ്രസ്താവനകളുമെല്ലാം നിലവിലെ അമേരിക്കൻ ഭരണകൂടം ഇന്ത്യയിൽ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന വ്യക്തമായ സൂചനകളാണ് തരുന്നത് .
ഒരു വശത്ത് അമേരിക്കയും യൂറോപ്പും ഇന്ത്യയിൽ ഭരണമാറ്റം ലക്ഷ്യമിടുമ്പോൾ റഷ്യയെ സംബന്ധിച്ചിടത്തോളം തക്ക സമയത്ത് തങ്ങളോടൊപ്പം നിലകൊണ്ട മോദിയെ ഭരണത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യമായി വരികയാണ്. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വരെ ഇടപെട്ടു എന്ന് ആരോപിക്കപ്പെടുന്ന റഷ്യ ഇന്ത്യയിലും ഇടപെടും എന്നത് ഉറപ്പുള്ള കാര്യമാണ്. അമേരിക്ക തങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നു എന്ന ബോധ്യമുള്ള മോദി പക്ഷത്തിന് റഷ്യൻ സഹായം ആവശ്യമാണ് താനും.
വർഷങ്ങൾക്ക് മുമ്പ് തന്നെ ചൈന റഷ്യ സഖ്യത്തിലേക്ക് ചൈന ഇന്ത്യയെ ക്ഷണിച്ചതാണെങ്കിലും അന്ന് സംഘപരിവാറിന് പ്രിയം അമേരിക്കയോടും യുറോപ്പിനോടും തന്നെയായിരുന്നു. എന്നാൽ ഇന്ന് മോദി പക്ഷം ചൈന വിരുദ്ധ നിലപാട് തൽക്കാലത്തെങ്കിലും മയപ്പെടുത്താൻ നിർബന്ധിതരാകുമ്പോൾ ചൈന ഇന്ത്യയുടെ ശത്രു എന്ന ആഖ്യാനം കൂടുതൽ ശക്തമാക്കാൻ മറുപക്ഷവും നന്നായി ശ്രമിക്കുന്നുണ്ട്.
കാലങ്ങളായി അമേരിക്കയുടെ ഉള്ളംകൈയിലിരിക്കുന്ന സൗദി അറേബ്യയെ വരെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചുകൊണ്ട് ചൈന നടത്തുന്ന നീക്കങ്ങൾ അമേരിക്കയെയും യൂറോപ്പിനെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. ദീഘകാലമായി ശത്രുതയിലായിരുന്ന സൗദിയെയും ഇറാനെയും സമാധാനത്തിന്റെ പാതയിലെത്തിച്ച ചൈന, ഐക്യരാഷ്ട്ര സഭയിൽ ഇസ്‌ലാമിക രാഷ്ട്രങ്ങൾ മുന്നോട്ട് വെച്ച ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തെ യൂറോപ്പിന്റെ അസന്തുഷ്ടി മറികടന്നു ഐക്യകണ്ഠേന പാസ്സാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയുണ്ടായി.
ചൈനയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള ബ്രിക്സ് പോലുള്ള കൂട്ടായ്മകളിൽ ചേരാൻ കൂടുതൽ രാജ്യങ്ങൾ താൽപര്യം പ്രദർശിപ്പിക്കുമ്പോൾ ഇന്ത്യയ്ക്ക് കാറ്റ് മാറിവീശുന്നത് കാണാതിരിക്കാനുമാകില്ല. ഡോളറിന്റെ മേധാവിത്വത്തിനെതിരായ റഷ്യയുടെയും ചൈനയുടെയും നീക്കങ്ങളും അമേരിക്കയെയും യൂറോപ്പിനെയും തുറിച്ചു നോക്കുന്ന സാമ്പത്തിക മാന്ദ്യവുമെല്ലാം ലോക രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് ആക്കം കൂട്ടുമെന്നതിൽ സംശയമില്ല.
ഭൗമ രാഷ്ട്രീയത്തിന്റെയും ഭൂമിയുടെയും തന്നെ കേന്ദ്രം ഇപ്രകാരം ചൈനയെ കേന്ദ്രീകരിച്ച് ഏഷ്യയിലേക്ക് നീങ്ങുമ്പോൾ തീർച്ചയായും ഇന്ത്യയിൽ ശക്തമായ സഖ്യ കക്ഷിയെ പടിഞ്ഞാറിന് ആവശ്യമുണ്ട്. ഇന്ത്യയിലെ ആംനസ്റ്റി ഇന്റർനാഷണൽ മുതൽ ഇന്ദിരാ ജെയ്‌സിങ്ങിന് വരെ ഫണ്ട് നൽകുന്നത് ജോർജ്ജ് സോറോസാണെന്ന് വെളിപ്പെടുമ്പോൾ രൂപീകരണ കാലം മുതൽ സാമ്രാജ്യത്വത്തിന്റെ വിനീത വിധേയരായിരുന്ന സംഘ പരിവാർ സാമ്രാജ്യത്വ വിരുദ്ധ മേലങ്കിയണിയുന്ന വിചിത്ര കാഴ്ചയും നാം കാണേണ്ടിവരുന്നു.
മോദിയോട് അയാളുടെ മനുഷ്യാവകാശ ധ്വംസങ്ങളെപ്പറ്റി ചോദിക്കുന്ന ബിബിസി ലേഖികയോട് നിങ്ങളാണോ ഞങ്ങളെ മനുഷ്യാവകാശം പഠിപ്പിക്കാൻ വരുന്നതെന്ന ഒരൊറ്റ ചോദ്യം ഈ യുദ്ധത്തിലെ സംഘപരിവാർ തന്ത്രം വെളിപ്പെടുത്തും. ഖത്തർ ലോകകപ്പിനിടെ അവിടെ നടന്ന മനുഷ്യാവകാശ ധ്വംസങ്ങൾ ചോദ്യം ചെയ്യാൻ പോയ ബിബിസിയുടെയും യൂറോപ്പിന്റെയും വാല് മുറിഞ്ഞത് നമ്മൾ കണ്ടതുപോലൊരു കളി ഇവിടെയും കാണാം.
ഭൗമ രാഷ്ട്രീയത്തിൽ വലിയ കുഴമറിച്ചിലുകൾ നടക്കുന്ന ഈ നിർണായക ചരിത്ര സന്ധിയിൽ രാഹുൽ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നതും വളരെ കണക്കുകൂട്ടിയുള്ള നീക്കങ്ങൾ തന്നെയാണെന്നത് വ്യക്തമാണ്. ചൈനയ്‌ക്കെതിരെ ഇന്ത്യ വേണ്ടവിധം പോരാടുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ കുറേക്കാലമായുള്ള ആരോപണങ്ങൾ അയാൾ വെറുതെ നടത്തുന്നതല്ല എന്നത് മനസിലാക്കണമെങ്കിൽ ഈ ഭൗമ രാഷ്ട്രീയ മാറ്റങ്ങളെക്കൂടി മനസിലാക്കേണ്ടതായി വരും. അമേരിക്കയുടെയും പടിഞ്ഞാറിന്റെയും റഡാറിൽ പെടാൻ വേണ്ടി തന്നെയാണ് ഈ പ്രസ്താവനകളത്രയും എന്നത് വ്യക്തം.
ബ്രിട്ടനിൽ നേരിട്ട് ചെന്ന് മോഡിക്കെതിരെ പറയുന്നതും ഈ കളിയുടെ ഭാഗം തന്നെ. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും നിലവിലെ ലോക രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ പരിക്കില്ലാതെ നിൽക്കാം എന്ന് ബിജെപിയും കണക്കുകൂട്ടുന്നുണ്ടാകണം.
രാഹുൽ ഗാന്ധി നടത്തുന്ന നീക്കങ്ങൾ അയാളെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ എത്തിക്കുമോ അതോ തടവറയിലെത്തിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത കോൺഗ്രസിനെയോ ഒരു തട്ടിക്കൂട്ട് മൂന്നാം മുന്നണിയെയോ അധികാരത്തിലെത്തിക്കാൻ അമേരിക്കയും പടിഞ്ഞാറും ശ്രമിക്കുമ്പോൾ പുതിയ ചങ്ങാതി മോദിയെ അധികാരത്തിൽ നിലനിർത്താൻ ചൈനയും റഷ്യയും ശ്രമിക്കുമെന്നത് തീർച്ച. വൈരുധ്യങ്ങളുടെ ഈ അയ്യരുകളിയിൽ ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്കിടയിലുള്ള വൈരുധ്യങ്ങളും കളിക്കും.
2024 ൽ ഇന്ത്യയിലെ മത്സരം ചൈനയും റഷ്യയും അമേരിക്കയും യൂറോപ്പുമൊക്കെ തമ്മിലായിരിക്കും എന്നതാണ് സൂചനകൾ. അഞ്ച് വർഷം കൂടുമ്പോൾ വോട്ട് കുത്തുന്ന ജനം ഇതിനിടയിൽ എവിടെ. തീർച്ചയായും അവരുടെ ഭാഗധേയം അവരുടെ കയ്യിലല്ല



