| ശ്രീകാന്ത് പികെ
2026-ൽ അടുത്ത ഫിഫ വേൾഡ് കപ്പിന് വേദിയാകാൻ പോകുന്നത് അമേരിക്കയാണ്. ഇത്തവണ ലോക കപ്പ് നടക്കുന്ന ഖത്തറിൽ മൊത്തം മനുഷ്യാവകാശ പ്രശ്നങ്ങൾ ആണെന്നാണ് പറയുന്നത്. മനുഷ്യാവകാശ പ്രശ്നങ്ങൾക്കെതിരെ വാട്ടെബൗട്ടറിയില്ലാതെ ഉറച്ച നിലപാടെടുക്കണം. സംശയമേതുമില്ല. ഈ വേൾഡ് കപ്പ് ഏതായാലും ഇങ്ങനെ ആയിപ്പോയി. അടുത്ത വേൾഡ് കപ്പിന് ഇനി നാല് വർഷങ്ങളുണ്ട്. അത് കൊണ്ട് അവസാന നിമിഷത്തിലേക്ക് വെക്കാതെ നമുക്ക് ഇപ്പോഴേ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്ത് തുടങ്ങാം.
ലോകത്തിൽ ഏതൊരു ഏകാധിപത്യ രാഷ്ട്രവും അമേരിക്കയെക്കാൾ ജനാധിപത്യമായിരിക്കും എന്ന് നെൽസൺ മണ്ടേല മറ്റോ ആണെന്ന് തോന്നുന്നു പറഞ്ഞത്. അങ്ങനെയൊരു രാജ്യത്താണല്ലോ കളി നടക്കാൻ പോകുന്നത്. ഏറ്റവും ഒടുവിൽ അബോർഷൻ ക്രിമിനൽ കുറ്റമാക്കി മാറ്റിയാണ് അമേരിക്ക മനുഷ്യാവകാശ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായത്.
ഒരു ലോക ഭൂപടമെടുത്ത് അതിലേക്ക് അല്പം മണ്ണ് വാരിയിട്ടാൽ എത്ര രാജ്യങ്ങളുടെ മുകളിൽ മണ്ണ് വീഴാതെയുണ്ടാകുമോ ഏതാണ്ട് അത്രേം രാജ്യങ്ങളിലായിരിക്കും അമേരിക്കൻ ബോംബുകളും വീഴാതെ ഇരിക്കുന്ന രാജ്യങ്ങൾ. ലാവോസ്, വിയറ്റ്നാം എന്നീ രണ്ട് രാജ്യങ്ങളുണ്ട്. ആ നാട്ടിലെ മനുഷ്യർ വീടോ കെട്ടിടമോ നിർമ്മിക്കാനായി നിലം പൈൽ ചെയ്യും മുന്നേ ഇന്നും ഗവണ്മെന്റ് ഏജൻസികളുടെ സഹായത്തോടെ വലിയ ശ്രദ്ധയോടെ വേണം ചെയ്യാൻ. ഇല്ലേൽ ചിലപ്പോ പൈലിങ് മിഷീൻ താഴ്ത്തുമ്പോൾ ഒരു പൊട്ടി തെറി ആയിരിക്കും. അമേരിക്ക വിയറ്റ്നാം യുദ്ധ കാലത്ത് കൊണ്ടിറക്കിയ ബോംബുകൾ ഇന്നും മണ്ണിനടിയിൽ കിടപ്പുണ്ട്. ആകെ ആ രാജ്യത്തിന്റെ ജന സംഖ്യയുടെ അഞ്ചിരട്ടി വരും ഈ ബോംബുകൾ.
ഏതാണ്ട് എട്ടു കോടി ബോംബുകൾ അമേരിക്ക ആ നാട്ടിൽ കൊണ്ട് തള്ളിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ മാത്രം ഒരു പത്ത് ലക്ഷത്തിലധികം കമ്യൂണിസ്റ്റുകാരെ Coup എന്ന ഓമനപ്പേരിൽ വെടി വച്ച് തീർത്തു. അഫ്ഗാൻ, ഇറാൻ, ഇറാഖ്, ആഫ്രിക്ക, മെഡിറ്ററേനിയൻ, ലാറ്റിൻ അമേരിക്ക, എന്നിങ്ങനെ ഗ്ലോബിന്റെ ഏതാണ്ട് എല്ലാ മൂലക്കും യുദ്ധമോ, സൈനിക ഇടപെടലോ, അഭ്യന്തര കലാപമോ നടത്തി. അന്റാർട്ടിക്കയിൽ മറ്റോ ഒഴിഞ്ഞു പോയിട്ടുണ്ടെന്ന് തോന്നുന്നു.
ജപ്പാനിൽ ചെറുതായി ഒരു ന്യൂക്ലിയാർ പരീക്ഷണം നടത്തി നാലഞ്ച് ലക്ഷം പേരെ തീർത്തു, ബാക്കി ഒരു പത്തിരുപത് ലക്ഷത്തിനെ വികലാംഗരാക്കി. കാപ്പിറ്റൽ നഗരമായ ടോക്യോയിൽ ബോംബിടാതെ ജന സാന്ദ്രതയേറിയ ഹിരോഷിമയിലും നാഗസാക്കിയിലും കൊണ്ടോയി ഓരോന്നിട്ടു. അപ്പോഴല്ലേ കഷ്ടപ്പെട്ടുണ്ടാക്കിയ അണു ബോംബിന്റെ പ്രഹര ശേഷി ശരിക്കും മനസിലാക്കാൻ പറ്റൂ. ഉപരോധം എന്ന ഓമനപ്പേരിൽ ലോകത്ത് സോഷ്യലിസ്റ്റ് ഭരണ പാർടികളുള്ള ഏതാണ്ട് എല്ലാ രാജ്യങ്ങളേയും പതിറ്റാണ്ടുകളായി ശ്വാസം മുട്ടിക്കുന്നുണ്ട്.
അവരുമായി ബിസിനസ് ചെയ്യുന്ന സ്വകാര്യ കമ്പനികളെ സൗഹൃദ രാജ്യങ്ങളെ കൊണ്ട് പോലും വിലക്കിപ്പിക്കും. ഇപ്പോഴും 3G നെറ്റ്‌വർക്ക് കഷ്ടി ഉള്ള രാജ്യമാണ് ക്യൂബ. ക്യൂബയിലേക്കുള്ള സമുദ്രാന്തർ ഭാഗത്തിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഇടയ്ക്കിടെ ഒന്ന് മുറിച്ചു കളയും, എന്നിട്ട് ചില യൂ ട്യൂബർമാരെ ക്യൂബയിലേക്ക് വിട്ട് ക്യൂബയിൽ നല്ല ഇന്റർനെറ്റ് പോലുമില്ലെന്ന് പരിഹസിക്കുകയൊക്കെയാണ് അവരുടെ ഒരു ഹോബി. കോവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ പോലും ക്യൂബയിലോ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലോ കൊണ്ട് പോകാൻ സമ്മതിച്ചിട്ടില്ല.
ലോകത്ത് ഏറ്റവും വലിയ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് വെനീസ്വെല. പക്ഷേ അവിടുന്ന് ഒരു ബാരൽ ക്രൂഡ് പോലും അന്താരാഷ്ട്ര മാർക്കറ്റിൽ ഇറങ്ങാൻ അമേരിക്ക സമ്മതിക്കില്ല. രണ്ടാം ലോക യുദ്ധത്തിന് ശേഷം ബാക്കി വന്ന നാത്സികളെ കൂടും കുടുക്കയുമായി കൊണ്ടു പോയി ടെക്നോളജി രംഗങ്ങളിലും നാറ്റോയിലും നാസയിൽ പോലും കുടിയിരുത്തിയ ആൾക്കാരാണ്.
നമ്മളിത് പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് ഏതേലും അമേരിക്കൻ ഡ്രോണോ നാറ്റോ സ്നൈപ്പറോ ഏതേലും അപ്പാവി രാജ്യത്തെ മനുഷ്യന്റെ നെഞ്ചിൽ തുളയിടുന്നുണ്ടാകും. ഏറ്റവും കൂടുതൽ പൗരന്മാർ തമ്മിലുള്ള വെടി വെപ്പ് കൊലപാതങ്ങൾ നടക്കുന്ന രാജ്യങ്ങളിലോന്നാണ് അമേരിക്ക. സ്കൂൾ പിള്ളേരൊക്കെ തോക്കും എടുത്തു പോകുന്ന മോഡേൺ രാജ്യമാണ്. പ്രായ പൂർത്തി ആകും മുന്നേ ഗർഭിണിയാകുന്ന പെൺ കുട്ടികളിലും മുൻ പന്തിയിലാണ്.
വംശീയ അക്രമണങ്ങളിലും കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള അക്രമണങ്ങളും പറയേണ്ടതില്ല. എന്തിനേറെ പറയുന്നു അവരുടെ നാട്ടിൽ ഫൂട് ബോൾ എന്നാൽ നമ്മൾക്കൊക്കെ അറിയുന്ന കളി അല്ല, അത് സോക്കർ ആണ്. ഫുട് ബോൾ എന്ന പേരിൽ വേറെ കളിയുണ്ട്. ലോകത്തിലെ ഏറ്റവും മനുഷ്യാവകാശ വിരുദ്ധമായ ഇത് പോലൊരു രാജ്യത്ത് കളിക്കളത്തിലെ മനുഷ്യാവകാശ – രാഷ്ട്രീയ ശബ്ദങ്ങളുടെ മാതൃകയായി നിറഞ്ഞു നിൽക്കുന്ന ഫൂട് ബോൾ പോലൊരു ലോക കപ്പ് നടത്തുന്നതിന്റെ നൈതികത കാര്യമായി ആലോചിക്കേണ്ടതുണ്ട്. ഖത്തറിൽ പറ്റിപ്പോയ തെറ്റ് നമ്മൾ അമേരിക്കയിൽ ആവർത്തിക്കാൻ പാടില്ലല്ലോ.



