ചരിത്രകാരന്മാർ മുഗൾ കാലഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പല ഹിന്ദു സാമ്രാജ്യങ്ങളുടെയും മഹത്തായ ഭരണത്തെ അവഗണിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ആരോപിച്ചു, നമ്മുടെ സ്വന്തം ചരിത്രം എഴുതുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്ക് കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സഹസ്‌ത്ര വർഷോൻ കാ ധർമ്മയുദ്ധ് (മഹാറാണ: ധർമ്മത്തിനായുള്ള ആയിരം വർഷത്തെ യുദ്ധം) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, അമിത് ഷാ ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ കുറിച്ച് സംസാരിച്ചെങ്കിലും പേരുകൾ പരാമർശിച്ചില്ല.ഹിന്ദു രാജാക്കന്മാരുടെ നേട്ടങ്ങളെ ഇടതു ചരിത്രകാരന്മാർ അവഗണിച്ചു എന്ന സംഘപരിവാർ ആരോപണത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് മന്ത്രിയുടെ പരാമർശം. “സത്യം പുറത്തുകൊണ്ടുവരുന്ന” ഒരു കൂട്ടം എഴുത്തുകാരെയും ചലച്ചിത്ര പ്രവർത്തകരെയും നിലവിലെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും ഷാ ആരോപിച്ചു.
“ചരിത്രകാരന്മാരോട് എനിക്ക് ചിലത് പറയാനുണ്ട്. നമുക്ക് നിരവധി സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ചരിത്രകാരന്മാർ മുഗളന്മാരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരെക്കുറിച്ച് കൂടുതലും എഴുതുകയും ചെയ്തു, ”ഷാ പറഞ്ഞു.
പാണ്ഡ്യ സാമ്രാജ്യം (ദക്ഷിണേന്ത്യൻ) 800 വർഷവും അഹോം സാമ്രാജ്യം 650 വർഷവും അസമിനെ ഭരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “അഹോമുകൾ ഭക്തിയാർ ഖൽജിയെയും ഔറംഗസേബിനെയും പരാജയപ്പെടുത്തി അസമിനെ പരമാധികാരിയായി നിലനിർത്തി,” ഷാ പറഞ്ഞു.
“പല്ലവ സാമ്രാജ്യം 600 വർഷം ഭരിച്ചു. ചോളന്മാർ 600 വർഷം ഭരിച്ചു. മൗര്യന്മാർ രാജ്യം മുഴുവൻ – അഫ്ഗാനിസ്ഥാൻ മുതൽ ലങ്ക വരെ – 550 വർഷക്കാലം ഭരിച്ചു. സത്വാഹനന്മാർ 500 വർഷം ഭരിച്ചു. സമുദ്രഗുപ്തൻ ആദ്യമായി ഏകീകൃത ഇന്ത്യയെ വിഭാവനം ചെയ്തതോടെ ഗുപ്തർ 400 വർഷം ഭരിച്ചു. എന്നാൽ അവയെക്കുറിച്ച് ഒരു റഫറൻസ് പുസ്തകവുമില്ല. നുണകൾ പ്രചരിപ്പിക്കുന്നവരേക്കാൾ തീവ്രമായ ശ്രമത്തിലൂടെ സത്യം ഉയർത്തിക്കാട്ടാൻ ഷാ എഴുത്തുകാരോട് അഭ്യർത്ഥിച്ചു.



