കലാപം തുടരുന്ന മണിപ്പൂരില്‍ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ നല്‍കിയ വാർത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ.
സമാനതകളില്ലാത്ത ക്രൂര സംഭവത്തിൽ അബ്ദുള്‍ ഹിലിം എന്നായാള്‍ പിടിയിലായെന്നായിരുന്നു എഎൻഐ സോഷ്യൽ മീഡിയയിലൂടെ നല്‍കിയ വാർത്ത. ഈ വാർത്തയ്ക്ക് പിന്നാലെ മുസ്ലിം നാമധാരിയായ ഒരു പ്രതി പോലീസ് പിടിയിലായെന്ന തരത്തില്‍ വ്യാപകമായി രാജ്യമാകെ പ്രചരിച്ചിരുന്നു. നിലവിൽ ഏജൻസി ഖേദപ്രകടനത്തിന് പുറമെ സോഷ്യൽ മീഡിയയിൽ നിന്നും വിവാദമായ ട്വീറ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
എഎൻഐയുടെ തെറ്റായ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്ക് ശേഷം വാർത്ത വ്യാജമാണെന്ന് വ്യക്തമായി. അബ്ദുള്‍ ഹിലിം എന്ന് പേരുള്ളയാൾ അറസ്റ്റ് ചെയ്യപ്പെട്ടത് മറ്റൊരു കേസിലാണെന്ന് മണിപ്പൂർ പോലീസ് സ്ഥിരീകരിച്ചിരുന്നു.
മേയ് മാസം നാലിന് കലാപബാധിതമായ മണിപ്പൂരിൽ അരങ്ങേറിയ പൈശാചിക കൃത്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾ കഴിയവെയാണ് എഎൻഐ ട്വിറ്റർ ഹാൻഡിലിലൂടെ തെറ്റായ വാർത്ത നൽകിയത്. വിഷയം ചർച്ചയായി 12 മണിക്കൂറിനുശേഷം എഎൻഐ വാർത്ത പിൻവലിക്കുകയും ക്ഷമാപണം നടത്തുകയുമായിരുന്നു.



