ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നുവെന്നാരോപിച്ച് കോൺഗ്രസ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ പുതുക്കാൻ വിസമ്മതിച്ച നരേന്ദ്ര മോദി സർക്കാരിനെ കോൺഗ്രസ് ചൊവ്വാഴ്ച ആഞ്ഞടിച്ചു.
“ന്യൂനപക്ഷങ്ങൾക്കെതിരായ മോദി സർക്കാരിന്റെ ഹീനവും പ്രതികാരവും വിദ്വേഷവും നിറഞ്ഞ അജണ്ടയുടെ ഏറ്റവും പുതിയ ഇരകളാണ് മദർ തെരേസയും അവരുടെ മിഷനറീസ് ഓഫ് ചാരിറ്റിയും,” എഐസിസി ജനറൽ സെക്രട്ടറിയും കമ്മ്യൂണിക്കേഷൻസ് ഇൻചാർജുമായ രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.
2021 വർഷം അവസാനിക്കുമ്പോൾ, ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ മോദി സർക്കാർ മറ്റൊരു ലക്ഷ്യം – ക്രിസ്ത്യാനികൾ – കണ്ടെത്തിയിരിക്കുന്നുവെന്ന് വ്യക്തമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
ക്രിസ്ത്യൻ ജീവകാരുണ്യ പ്രവർത്തനങ്ങളെയും മാനുഷിക പ്രവർത്തനങ്ങളെയും അടിച്ചമർത്താനല്ല, വർഗീയ കലാപങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും അടിച്ചമർത്താൻ ഷെർലക് ഹോംസിനെപ്പോലെയുള്ള കഴിവുകൾ ഉപയോഗിക്കണമെന്ന് ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.



