...
Home Entertainments ‘ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആക്ഷേപിച്ചു’; രഞ്ജിത്തിനെതിരെ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പ്രതിഷേധിക്കാൻ സാമൂഹിക മുന്നേറ്റ മുന്നണി

‘ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആക്ഷേപിച്ചു’; രഞ്ജിത്തിനെതിരെ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പ്രതിഷേധിക്കാൻ സാമൂഹിക മുന്നേറ്റ മുന്നണി

ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ഫോൺ സംഭാഷണം മുമ്പ് വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു

154

കേരള നവോത്ഥാന ചരിത്രത്തിലെ വീരേതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ രഞ്ജിത്തിനെതിരെ കേരള ചലച്ചിത്ര അവാർ‌ഡ് ചടങ്ങിൽ പ്രതിഷേധിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് ആവശ്യപ്പെട്ടതായി സംവിധായകൻ വിനയൻ മുമ്പ് ആരോപിച്ചിരുന്നു. കേരള നവോത്ഥാനത്തിന്റെ തുടക്കം ആറാട്ടുപുഴ വേലായുധപ്പണിക്കരിൽ നിന്നാണ് തുടങ്ങുന്നതെന്നും ആ ഇതിഹാസ നായകനെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ ചവർ എന്ന് ആക്ഷേപിച്ചതെന്നും അത് സാംസ്ക്കാരിക കേരളത്തിന് നിരക്കാത്തതും മാപ്പ് അർഹിക്കാത്തതുമായ പ്രവർത്തിയുമായതിനാൽ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് സാംസ്ക്കാരിക കേരളത്തിന് നാണക്കേടാണെന്നും പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കിൽ തുടർ സമര പരിപാടികൾ ഉണ്ടായിരിക്കുമെന്നും സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ പി അനിൽ ദേവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്തംബര്‍ 14 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യുന്നത്. ചടങ്ങ് നടക്കുന്ന തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് രഞ്ജിത്തിനെതിരെ തങ്ങള്‍ തല്‍സമയം പ്രതിഷേധിക്കുമെന്നാണ് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ കൊച്ചിയില്‍ മാധ്യമ പ്രവർത്തകരെ അറിയിച്ചത്. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പ്രസംഗിക്കും എന്നും സാമൂഹിക മുന്നേറ്റ മുന്നണി അറിയിച്ചു.

ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ഫോൺ സംഭാഷണം മുമ്പ് വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. എന്നാല്‍ വിനയന്റെ ആരോപണത്തിന് പിന്നാലെ രഞ്ജിതിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്നും ഇങ്ങനെയുള്ള പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും വളരെ മാന്യനായ കേരളം കണ്ട ഏറ്റവും വലിയ ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ് രഞ്ജിത്തെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.