ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. അധിവേഗത്തിൽ വിചാരണ പൂർത്തിയാക്കി എറണാകുളം പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരൻ ആണെന്ന് വിധിച്ചത്. ജൂലായ് 28 നാണ് അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കൊണ്ടു പോയി ആലുവ മാർക്കറ്റിനടുത്തെത്തിച്ച് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്.
സംഭവം നടന്ന് 35-ാം ദിവസം കുറ്റപത്രം സമർപ്പിച്ച് കേസിൽ 26 ദിവസത്തിനുള്ളിലാണ് വിചാരണ പൂർത്തിയായത്. നൂറാം ദിവസമാണ് വിധി പുറത്തുവരുന്നത്. കേരള പോലീസിന്റെ ചരിത്രത്തിൽ ഇത്രയും വേഗത്തിൽ പൂർത്തിയാക്കിയ മറ്റൊരു കേസുണ്ടോ എന്നത് സംശയമാണ്. അത്ര വേഗത്തിലാണ് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
സാധാരണ പോക്സോ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം വരെ സമയമുണ്ട്. 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതകം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം 15 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ ഏക പ്രതിയാണ് ബീഹാർ സ്വദേശി അസ്ഫാക് ആലം. ആലുവ ചൂർണിക്കരയിലെ വീട്ടിൽനിന്നാണ് പ്രതി അഞ്ചുവയസുകാരിയെ അതിവിദഗ്ധമായി കടത്തികൊണ്ടുപോയത്. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കും എന്നാ പ്രതീക്ഷയിലാണ് കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവർ. നവംബർ 11 നാണ് ശിക്ഷ വിധിക്കുന്നത്.



