...
Home News Kerala നാലാംകിട ന്യുസ് കാർഡിൻ്റെ ഡിസൈൻ സ്വഭാവം കാട്ടുന്ന ഏഷ്യാനെറ്റിൻ്റെയും സിന്ധുസൂര്യകുമാറിൻ്റെയും പരിഹാസം

നാലാംകിട ന്യുസ് കാർഡിൻ്റെ ഡിസൈൻ സ്വഭാവം കാട്ടുന്ന ഏഷ്യാനെറ്റിൻ്റെയും സിന്ധുസൂര്യകുമാറിൻ്റെയും പരിഹാസം

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിലുള്ള ഒരു കമ്മിറ്റിയുടെ വർഗ്ഗ-സാമൂഹ്യനിലവാരം എന്തായിരിക്കുമെന്ന ഒരു മുൻവിധിയിലൂടെ ആ സാദാക്കമ്മിറ്റിക്കാരുടെ ബൗദ്ധികതയുടെ സർട്ടിഫിക്കറ്റ് ഈ പണ്ഡിതർ സ്വന്തം ഒപ്പിട്ട് പാസാക്കാൻ വേണ്ടികയ്യിൽ വച്ചിരിക്കുകയാണ്.

298

| സ്വാതി ജോർജ്

നെഹ്രുവിൻ്റെ മുഖ്യമന്ത്രിമാർക്കുള്ള കത്തുകൾ നോക്കാൻ രസമാണ് . ഇന്നുള്ള തിയട്രിക്കൽ കോമാളി കാണിക്കുന്ന മാതിരിയൊന്നുമല്ല ഇന്ത്യ ലോകത്തെ കണ്ടിരുന്നതെന്ന് സന്തോഷിക്കാനുള്ള വകയാണത്, ധൈഷണികമായ കാഴ്ച്ച. കാണ്ഡം കാണ്ഡമായി മാസത്തിലൊന്നോ രണ്ടോ മൂന്നോ വച്ച് കത്തെഴുത്താണ്. ഇടയ്ക്ക് മുടങ്ങിപ്പോയാൽ അതിനു ക്ഷമ പറഞ്ഞുകൊണ്ട് അടുത്തത്. രാജ്യത്തെ കാര്യങ്ങളെക്കുറിച്ച് പറയുന്നതിനൊപ്പം ചിലപ്പഴൊക്കെ അതിലും പ്രധാനമായി, ഏറിയ കൂറും നെഹ്രു പറയുന്നത് അതാതുകാലത്തെ അന്താരാഷ്ട്രവിഷയങ്ങളെക്കുറിച്ചാണ് – അയൽ രാജ്യങ്ങളെയും ഏഷ്യയെയും പറ്റി മാത്രമല്ല, ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലായിടത്തുമുള്ള അതാത് കാലത്തെ അന്താരാഷ്ട്ര രാഷ്ട്രീയ ലൈനുകളെപ്പറ്റി.

സ്വാതന്ത്ര്യസമരത്തിനൊപ്പം ഇന്ത്യയ്ക്ക് കൈവന്നിരുന്ന ഒന്നാണ് ഇപ്പറഞ്ഞ ഇൻ്റർനാഷണലിസം, സാർവ്വദേശീയത എന്ന് കെ ആർ നാരായണൻ. ലോകത്തെ സ്ഥിതിവിശേഷങ്ങൾ മനസ്സിലാക്കിക്കൊണ്ടായിരിക്കണം രാജ്യത്തിൻ്റെയും പാർട്ടിയുടെയുമെല്ലാം നിലപാടുകൾ എന്നുള്ളതാണ് സ്പഷ്ടമായും നെഹ്രുവിൻ്റെ ഉദ്ദേശം. അല്ലെങ്കിലിങ്ങനെ വീതിയിലും നീളത്തിലും സർവ്വദിക്കിലുമുള്ളവർക്ക് കത്തെഴുതേണ്ടതില്ല. അങ്ങനെ, കോൺക്രീറ്റ് അനാലിസിസ് ഓഫ് കോൺക്രീറ്റ് സിറ്റുവേഷൻസ്. അതൊരു ലെനിനിസ്റ്റ് തത്വമാണ്. കമ്മ്യൂണിസ്റ്റുകൾക്ക് സാർവ്വദേശീയത അതിൻ്റെ ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. പോളിസി ബിൽഡിംഗ്.

സോവിയറ്റ് തകർച്ചയ്ക്കു മുൻപേ തന്നെ സിപിഎസ് യുവിന് വലതു വ്യതിയാനം എന്ന് പ്രമേയം പാസ്സാക്കിയിട്ടുള്ള പാർട്ടിയാണ് ഇവരിപ്പോൾ കളിയാക്കുന്ന ഈ സിപിഎം. അതിൻ്റെ മേൽക്കമ്മറ്റികൾക്ക് അവയുടെ അഭിപ്രായം വരുന്ന വഴി താഴേത്തട്ടിലെ ചർച്ചകളാണ്. രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന വിധം സമയാസമയങ്ങളിലുള്ള ജനാധിപത്യപരമായ പാർട്ടിസമ്മേളനങ്ങൾ അവരുടെ പ്രിയപ്പെട്ട പാർട്ടികളിലൊന്നുമില്ല. അവയിലൊന്നും ഈ പറയുന്ന സംഘടനാ ജനാധിപത്യം എന്ന പരിപാടി പൊടിക്കുപോലും കണ്ടു ശീലമില്ലാത്ത മാധ്യമപ്രവർത്തകർക്ക് ദേ കിടക്കുന്നു ജനാധിപത്യമെന്ന് താഴേത്തട്ടിലെ സാധാരണക്കാരെ നോക്കി ചിരിക്കാനും കമ്മ്യൂണിസ്റ്റു പാർട്ടികളു തന്നെ വേണം.

ഏഷ്യനെറ്റിൻ്റെയും സിന്ധുസൂര്യകുമാറിൻ്റെയും പരിഹാസം സി പി എമ്മിനെ മൊത്തത്തിലല്ല. നാലാംകിട ട്രോളുകൾ വഴി സ്പ്രെഡ് കിട്ടാനുള്ള ആ നാലാംകിട ന്യുസ് കാർഡിൻ്റെ ഡിസൈൻ സ്വഭാവം തന്നെ കൃത്യമാണ്. അത്യാവശ്യം എഴുത്തും കുത്തുമൊക്കെയുള്ള, ബുദ്ധിജീവികളുമായിട്ട് മോശമില്ലാത്തവിധം സഹവാസവും പ്രാന്തും ടിവിദൃശ്യതയുമൊക്കെയുള്ള പോളിറ്റു, കേന്ദ്ര, സംസ്ഥാനകമ്മിറ്റികൾക്കൊക്കെ അന്താരാഷ്ട്രമാകാം എന്നൊരു ബോധം കാർഡുനിർമ്മാതാക്കളായ ഈ ചാനൽജീവികൾക്കുണ്ട്.

എന്നാൽ പാറശാല പോലെയൊരു തിരോന്തരം ലോക്കലേരിയാക്കമ്മിറ്റി അത് ചെയ്താൽ, പോയി. ലോക്കലുകൾക്ക് എന്ത് ചൈന, എന്തമേരിക്ക, എന്തന്താരാഷ്ട്രം, ചാലയിലെ അരിവെല അന്വേഷിക്കടോയെന്ന് ഗുരു അന്തിക്കാട് ശ്രീനിവാസൻ. പ്രകാശം പരത്തുന്നവരാണെന്ന് സ്വയം കരുതുന്ന ചില മാധ്യമപ്രവർത്തകർക്ക് ലോകമാകമാനമുള്ള സകല വിഷയങ്ങളിലും തീർപ്പു കൽപ്പിക്കാം, വിധിക്കാം, വീഡിയോകളറുത്ത് മുറിച്ച് സിനിമാത്തമാശകളും ചേർത്ത് നാട്ടുകാരുടെ ദൃശ്യ-ഫലിതബോധങ്ങളെ വാനോളമുയർത്താം, തങ്ങൾ ബഹിരാകാശവലിപ്പത്തിലുള്ള പണ്ഡിതരാണല്ലൊ.

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിലുള്ള ഒരു കമ്മിറ്റിയുടെ വർഗ്ഗ-സാമൂഹ്യനിലവാരം എന്തായിരിക്കുമെന്ന ഒരു മുൻവിധിയിലൂടെ ആ സാദാക്കമ്മിറ്റിക്കാരുടെ ബൗദ്ധികതയുടെ സർട്ടിഫിക്കറ്റ് ഈ പണ്ഡിതർ സ്വന്തം ഒപ്പിട്ട് പാസാക്കാൻ വേണ്ടികയ്യിൽ വച്ചിരിക്കുകയാണ്. സാർതൃ ഒരിക്കൽ എഴുതിയതുപോലെ ഇതൊരു ആദർശപരമായ സൗന്ദര്യബോധത്തിൻ്റെ വെറിയാണ് – racism of moral beauty. ആ കമ്മറ്റിക്കാർ പുഴുക്കളാണെന്നും താൻ സർവ്വജ്ഞപീഠത്തിലാണെന്നുമുള്ള അഹങ്കാരം. അങ്ങോരു തന്നെ ചോദിച്ച പോലെ, but who are you, to stand off at such a distance? And what gives you the right to assume a superiority which nobody accords you? മലയാളത്തിൽ ഇത്രയേയുള്ളൂ – ഇയാളാരാണുവാ?

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.