| വേദ നായഗി
ഒരു പൊതു ചടങ്ങിൽ ക്യാമറക്ക് മുന്നിൽ നാണം കെടുന്നത് എന്നത് വല്ലാത്ത അവസ്ഥയാണ് . കഴിഞ്ഞ ദിവസം മനോരഥങ്ങൾ ഓഡിയോ ലോഞ്ചിൽ ആസിഫ് അലിയോടുള്ള രമേശ് നാരായണൻറെ പെരുമാറ്റം അംഗീകരിക്കാൻ ആകുന്ന ഒന്നല്ല.
വലുതാവാനും ചെറുതാവാനും ഒരേ പുരസ്കാരം കൊണ്ടു സാധിക്കും. അക്കാര്യമാണ് രമേശ് നാരായണൻ കാണിച്ചു തന്നത്. രമേശിന് അവാർഡ് നൽകാൻ ചെന്ന ആസിഫിനെ ഹസ്ത ദാനം പോലും ചെയ്യാതെ സീനിയർ സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അവാർഡ് കൈപ്പറ്റുക ആയിരുന്നു.
ഇതിനിടെ ആ സമയത്ത് ആസിഫ് അലിയുടെ അടുത്ത് വന്നു ഹസ്തദാനം നൽകിയ ദുർഗയെ കണ്ടപ്പോൾ സന്തോഷം തോന്നി. രമേശ് നാരായണന്റെ അവഗണനയിൽ ചിരിച്ചോണ്ട് തന്റെ സീറ്റിൽ ആസിഫ് ഇരിക്കുന്നു. ആസിഫ് ഇരിക്കുന്ന സീറ്റിന്റെ മുന്നിലൂടെ, അയാളെ മൈൻഡ് പോലും ചെയ്യാതെ വേറെ ആരോടോ നോക്കി രമേശ് നാരായൺ സംസാരിക്കുന്നു. അപ്പോൾ ദുർഗ ആസിഫ് അലിയുടെ സീറ്റിന്റെ അടുത്തേക്ക് വന്ന് പുഞ്ചിരിച്ചു കൊണ്ട് ഷേക്ക് ഹാൻഡ് ആസിഫ് അലിക്ക് നൽകുന്നു. ഈ സാഹചര്യത്തിൽ നിന്നും ആളെ ഒന്ന് കൂളാക്കാൻ ചെയ്തതാവാം. എന്നതായാലും അതൊരു നല്ല കാര്യമായിരുന്നു .
ഇതോടൊപ്പം രാഷ്ട്രീയം ചേർത്ത് വായിക്കുകയാണെങ്കിൽ, തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളിൽ നിന്ന് അവാർഡ് വാങ്ങുന്നത്തിലുള്ള ഈഗോ മാത്രമാണോ ആസിഫ് അലിയോട് രമേശ് നാരായണൻ കാട്ടിയത് എന്ന് സംശയം തോന്നും . രമേശ് നാരായണന്റെ മുഖത്തെ പുച്ഛ ഭാവം ചില വേദികളിൽ കാമറക്ക് മുന്നിൽ മോദി കാണിക്കുന്നത് പോലെയുള്ള അതേ ശരീര ഭാഷയായിരുന്നു എന്ന് പറയാതെ വയ്യ .
എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. അതേസമയം, ആസിഫ് അലിയോ രമേശ് നാരായണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മനുഷ്യനു ആദ്യം വേണ്ടത് എന്ത് സാഹചര്യത്തിലും സ്വന്തം സഹജീവിയോട് എങ്ങനെ പെരുമാറണം എന്ന തിരിച്ചറിവും വകതിരിവുമാണ്. അതില്ലാത്തവൻ കലാകാരൻ അല്ല



