| ശ്രീകാന്ത് പികെ
ഒരു മാസം മുന്നേ ആസ്ട്രേലിയൻ സെനറ്ററായ തദ്ദേശീയ വനിത ലിഡിയ തോർപ്പേ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചൊല്ലിയ സത്യവാചകം “കോളനൈസർ ” ആയ ക്വീൻ എലിസബത്തിനു തന്റെ വിശ്വസ്തതയും കൂറും പുലർത്തുമെന്ന് പറഞ്ഞു പരിഹസിച്ചു കൊണ്ടായിരുന്നു. സത്യവാചകം സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും സത്യവാചകം ചൊല്ലിയ ലിഡിയ ചിരിച്ചു കൊണ്ടും ‘Her Majesty Queen Elizabath 2’ എന്നത്തിന് ഗൗരവം കൊടുത്തു കൊണ്ടും സത്യ വാചകം ചൊല്ലി പ്രതിഷേധിച്ചു.
എലിസബത്ത് രാഞ്ജി ഇന്നലെ അന്തരിച്ചു. ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം , ഏതാണ്ട് എഴുപത്തി ഒന്ന് വർഷം തുടർച്ചയായി ഭരണാധികാരിയായ മറ്റൊരാൾ വേറെ കാണില്ല. യു.കെക്ക് പുറമെ ബ്രിട്ടന്റെ കോളനി ആയിരുന്ന ആസ്‌ട്രേലിയ കാനഡ ന്യൂ സിലാലാന്റ്, പാപുവ ന്യൂ ഗിനിയ ,സെയ്ന്റ് ലൂസിയ,ആന്റിഗവയും ചില ആഫ്രിക്കൻ രാജ്യങ്ങളും ഇന്നും അവരുടെ പരമാധികാരം ഈ രാജ്ഞിക്കും രാജാവിനും അവരുടെ അനന്തരാവകാശികൾക്കും സമർപ്പിച്ചു കൊണ്ട് അവരെ സ്തുതിച്ചു കൊണ്ടും അവരെയും ദൈവത്തെയും രാജ്യ ഭരണം ഏൽപ്പിച്ചു കൊണ്ടും സത്യാ പ്രതിജ്ഞ ചെയ്താണ് ആരംഭിക്കുന്നത്.
” ഞാൻ _ അദ്ദേഹത്തിന്റെ മഹത്വമുള്ള ചാൾസ് രാജാവിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും പിൻഗാമികളോടും കൂറും വിശ്വസ്തതയും നിയമ പ്രകാരവും ആത്മാർത്ഥമായും ഉറപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതിനായി ദൈവമേ എന്നെ സഹായിക്കൂ. ” ഇങ്ങനെയായിരിക്കും ഇനിയങ്ങോട്ട് ഈ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സത്യാ പ്രതിജ്ഞ ചെയ്യാൻ പോകുന്നത്. പാർലിമെന്റുകളിൽ മാത്രമല്ല കോടതികളിലും അഡ്മിനിസ്ട്രേറ്റിവ് പദവികളിലും മുതൽ ലോക്കൽ സ്കൗട്ട് & ഗൈഡ് ഗ്രൂപ്പുകൾക്ക് വരെ ബ്രിട്ടീഷ് രാജ കുടുംബത്തോടും ദൈവത്തോടുമുള്ള കൂറ് പ്രഖ്യാപിക്കലാണ് പ്രതിജ്ഞ.
(ഇന്ത്യൻ സ്കൗട്ട്സ് & ഗൈഡ്‌സിന്റെ പ്രതിജ്ഞ ആരംഭിക്കുന്നത് ‘ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള കടമ നിർവഹിക്കുന്നതിനും എന്ന വാചകത്തോടെയാണ് ‘ രാജ കുടുംബത്തെ മാറ്റി ഇവിടെ രാജ്യത്തെ കൊണ്ട് വന്നെങ്കിലും ദൈവത്തെ മാറ്റാൻ തയ്യാറല്ല ) . പറയുമ്പോൾ രാഞ്ജിയും രാജാവുമൊക്കെ പേരിനാണെന്ന് പലരും പറയും, എന്നാൽ അവർക്ക് അധികാരത്തിനോ സുഖ സൗകര്യങ്ങൾക്കോ ഒരു കുറവുമില്ല. ലോകത്തിൽ ഏറ്റവും അത്യാഡംബരത്തോടെ ജീവിക്കുന്ന ഒരു കുടുംബത്തിലെ സ്ത്രീയാണ് ഇന്നലെ മരണപ്പെട്ടത്.
രാഞ്ജിയുടെ മുന്നിൽ നിൽക്കാൻ നിയമങ്ങളൊക്കെയുണ്ട്. രാഞ്ജിക്ക് എല്ലാവേരയും സ്പർശിക്കാൻ സാധിക്കില്ല. അത് കൊണ്ട് കൈയ്യിൽ ഗ്ലൗവ്സ് ഒക്കെ ധരിച്ചാണ് രാഞ്ജിയുടെ നടപ്പ്. ഇന്നലെ അവർ മരണപ്പെട്ടപ്പോൾ ടിവിയിൽ കണ്ട ഫൂട്ടേജിൽ അവരുടെ പുറകിൽ വസ്ത്രം പിടിച്ചു കൊണ്ട് മൂന്ന് പരിചാരികകളായ യുവതികൾ നടക്കുന്നു. ഏത് നൂറ്റാണ്ടിലെ കാഴ്ചയാണെന്നു കരുതിപ്പോകും. ജനാധിപത്യ സംവിധാനങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഏതേലും പ്രതിനിധിക്ക് നൂറു രൂപയുടെ അധിക സൗകര്യങ്ങൾ നൽകിയാൽ വിറളി പിടിക്കുന്ന മനുഷ്യരുള്ള ലോകത്ത് തന്നെയാണ് ഇതൊക്കെ. ഈ ബ്രിട്ടനും യൂറോപ്പും അവരുടെ സുഹൃത്തുക്കളായ അമേരിക്കയുമൊക്കെയാണ് ലോകം മുഴുവൻ പക്ഷെ ജനാധിപത്യം കയറ്റുമതി ചെയ്യുക എന്നതാണ് അതിലെ തമാശ.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മുതൽ എൺപതുകളുടെ തുടക്കം വരെയെങ്കിലും അനേകം മൂന്നാം ലോക രാജ്യങ്ങളിൽ കൂട്ടക്കൊലകൾക്കും,രാഷ്ട്രീയ അട്ടിമറികൾക്കും,കോർപ്പറേറ്റ് സർവ്വാധിപത്യത്തിനും, പട്ടിണിക്കും ദാരിദ്ര്യത്തിനും,പട്ടാള അട്ടിമറികൾക്കും,അടിച്ചമർത്തലുകൾക്കും ഒപ്പു വച്ച ഒരു ‘സർവ്വാധിപതി’യാണ് മരണപ്പെട്ടത്. ഒരാദരാഞ്ജലികളുമില്ല. ഇനിയെങ്കിലും മൂല്യപരമായ ജനാധിപത്യം കൂടുതൽ സുന്ദരമാകട്ടെ.



