പാകിസ്താൻ സൈന്യത്തിനെതിരെ ഇന്ന് ശക്തമായ ആക്രമണം നടത്തി ബലൂചിസ്താൻ ലിബറേഷൻ ആർമി. ആക്രമണത്തിൽ ഏകദേശം 100 ഓളം പാക് പട്ടാളക്കാരെ കൊന്നൊടുക്കിയതായാണ് റിപ്പോർട്ട് . പാകിസ്താനറെ രണ്ട് സൈനിക ക്യാമ്പുകളിലായാണ് ആക്രമണം നടത്തിയത് എന്നും ബലൂച് സൈന്യം അറിയിച്ചു.
പഞ്ച്ഗുർ, നുഷ്‌കി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പാക് സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ബലൂച് സൈന്യം ആക്രമണം നടത്തിയത്. ക്യാമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്നടിഞ്ഞു.ആക്രമണം നടക്കുന്ന സമയത്ത് കൂടുതൽ പാക് സൈന്യം പ്രദേശത്തേക്ക് എത്തിയെങ്കിലും അവർക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ലെന്നും ബലൂചിസ്താൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
അപക്ഷേ ഇതുവരെ പാക് സൈന്യം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.അതേസമയം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാകിസ്താൻ തങ്ങളുടെ മാദ്ധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകൾ വിച്ഛേദിച്ചിട്ടുണ്ടെന്നും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെടുന്നു.
ബലൂചിസ്താൻ നടത്തിയ ആക്രമണത്തിന് വൻ തിരിച്ചടി നൽകിയെന്നാണ് പാക് സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് ബലൂചിസ്താൻ വ്യക്തമാക്കുന്നത്. ബലൂചിസ്താൻ പ്രവിശ്യയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നുവെന്നും നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടുവെന്നുമാണ് പാകിസ്താൻ പുറത്തുവിടുന്ന വിവരം. പാക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇവർ പറയുന്നു.



