...
Home Health ചൂട് കൂടുന്നു ജാഗ്രത പുലർത്തണം; ഗർഭിണികൾ കനത്ത ചൂടിൽ ജോലി ചെയ്യുന്നത് അപകടം

ചൂട് കൂടുന്നു ജാഗ്രത പുലർത്തണം; ഗർഭിണികൾ കനത്ത ചൂടിൽ ജോലി ചെയ്യുന്നത് അപകടം

യുകെ പോലുള്ള രാജ്യങ്ങളിലും ചൂടുള്ള വേനൽക്കാലം ഇത്തരത്തിൽ ബാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

415

ചൂട് കൂടിയാൽ പല തരത്തിലുള്ള അപകടങ്ങളാണ് ഉണ്ടാവുന്നത്. ജോലി ചെയ്യുന്നവർ, യാത്ര ചെയ്യുന്നവർ തുടങ്ങി നേരിട്ട് വെയിലേൽക്കുന്ന എല്ലാവരും ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ് ഈക്കാലം. അതോടൊപ്പം ജോലി ചെയ്യുന്നത് ചൂടുള്ള മേഖലയിൽ ആണെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഗര്‍ഭിണികള്‍ കടുത്ത ചൂടില്‍ ജോലി ചെയ്യുന്നത് ചാപിള്ള പിറക്കാനും ഗര്‍ഭം അലസാനുമുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ഭാവിയിൽ ഇത് സംബന്ധിച്ച അപകടസാധ്യതകൾ കൂടുതലാണെന്നും ഇന്ത്യയില്‍ നടത്തിയ പഠനം പറയുന്നു. തമിഴ്‌നാട്ടിലെ എണ്ണൂറോളം ഗര്‍ഭിണികളെ ഉൾപ്പെടുത്തി ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (SRIHER) 2017-ലാണ് പഠനം ആരംഭിച്ചത്.

കാര്‍ഷിക മേഖല, ഇഷ്ടിക ചൂളകൾ, ഉപ്പ് ഫാക്ടറികള്‍ തുടങ്ങിയ ഉയർന്ന ചൂടുള്ള ഇടങ്ങളിലും സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി ആപേക്ഷികമായി തണുപ്പുള്ള കാലാവസ്ഥയിലും ജോലി ചെയ്ത സ്ത്രീകളെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്. എന്നിരുന്നാലും രണ്ടാമത്തെ ഇടത്തിലും ചൂടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണികൾ അനുഭവപ്പെടുന്നവരിൽ ഗർഭിണികൾ മുൻപന്തിയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തണുപ്പുള്ള ഇടങ്ങളെക്കാൾ ചൂടുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ ശാരീരിക അസ്വസ്ഥതകള്‍‍ക്കും ഗർഭം അലസലിനും ചാപിള്ള പിറക്കാനും സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

Midsection Of Pregnant Woman Standing At Forest

യുകെ പോലുള്ള രാജ്യങ്ങളിലും ചൂടുള്ള വേനൽക്കാലം ഇത്തരത്തിൽ ബാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽതന്നെ ആഗോളതലത്തിൽ ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് പ്രത്യേക ആരോഗ്യ മാനദണ്ഡങ്ങൾ നൽകണമെന്ന് പഠനം ആവശ്യപ്പെടുന്നു. നിലവിൽ ആഗോള തലത്തിൽ ഇത്തരത്തിലുള്ള മാർഗ നിർദേശങ്ങൾ ഒന്നുംതന്നെയില്ല. ചൂട് കൂടിയ കാലാവസ്ഥയിൽ ഗര്‍ഭിണികൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നേരത്തെയും പഠനങ്ങൾ വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിലെ താപനില ഉയരുന്നത് ഗർഭിണികൾക്ക് മാസം തികയാതെയുള്ള പ്രസവം, ഗർഭകാല രക്താതിമർദ്ദം, പ്രീ-എക്ലാംസിയ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ നടത്തിയ ഒരു ഗവേഷണവും കണ്ടെത്തിയിരുന്നു. 2030-ഓടെ ഇന്ത്യ വാർഷിക താപനിലയിൽ 1.7 മുതൽ 2.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, വിഷയം കൂടുതൽ ഗൗരവമുള്ളതാണെന്നും ഗവേഷകർ പറഞ്ഞിരുന്നു. നേരത്തെ യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന പഠനത്തിലും സമാന കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.