| ശ്രീകാന്ത് പികെ
നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദി കുറച്ചു കാലം മുന്നേ പഞ്ചാബിൽ ഒരു പരിപാടിക്ക് പോയി. കർഷക സമരത്തിന് ശേഷം മിനിമം താങ്ങു വില ആവശ്യപെട്ടു കൊണ്ടുള്ള മറ്റൊരു സമരം കത്തി നിൽക്കുന്ന സമയമായിരുന്നു. റോഡ് മാർഗ്ഗം എയർപോർട്ടിലേക്കുള്ള യാത്രാ മധ്യേ ഒരു പാലത്തിൽ അര മണിക്കൂറോളം കുടുങ്ങി പോയി. പാലത്തിന് അപ്പുറവുമിപ്പുറവും പത്തഞ്ഞൂറു പ്രതിഷേധക്കാർ തമ്പടിച്ചു പ്രധാന മന്ത്രിയുടെ വാഹന വ്യൂഹം ലോക്ക് ചെയ്തതാണ് കാരണം.
കക്ഷി രാഷ്ട്രീയ ഭേദമന്യേ പലരും അതിനെതിരെ പ്രതികരിച്ചു. നമ്മുടെ യൂസഫലി മുതൽ അസംഖ്യം മുതലാളിമാർ പ്രതിഷേധം രേഖപ്പെടുത്തി. പല നയതന്ത്രജ്ഞരും മുതിർന്ന പത്ര പ്രവർത്തകരുമടങ്ങുന്ന ബുദ്ധി ജീവികൾ ഇത് ശരിയല്ലാത്ത കാര്യവും എതിർക്കപ്പെടേണ്ടതുമാണെന്ന് പറഞ്ഞു. കാരണമെന്താ?
നരേന്ദ്ര മോദി ആരായാലും, ഏത് പാർട്ടിക്കാരനായാലും രാജ്യത്തിന്റെ പൊതു സ്വത്താണ്. അയാൾ Z+ എന്ന അതീവ സുരക്ഷാ കാറ്റഗറിയിൽ പെടുന്ന പൗരന്മാരിൽ പെടുന്ന ഒരാളാണ്.
അയാളുടെ രാഷ്ട്രീയത്തോടും ചെയ്‌തികളോടും ആശയത്തോടും വിട്ടു വീഴ്ച്ചയില്ലാത്ത എതിർപ്പും ആശയ പരമായ വിമർശനവും നടത്തുമ്പോഴും ഇന്ത്യൻ പ്രധാന മന്ത്രിക്ക് പ്രോട്ടൊക്കോൾ പ്രകാരമുള്ള സുരക്ഷ നൽകുക എന്നത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. രണ്ട് പ്രധാന മന്ത്രിമാർ സുരക്ഷാ വീഴ്ച്ചയെ തുടർന്ന് കൊല്ലപ്പെട്ട രാജ്യമാണിത്. ആ പാലത്തിൽ അകപ്പെട്ട സമയത്ത് പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയാകുന്ന മിനിമം 90 ക്രൈം പോസിബിലിറ്റികളാണ് കണ്ടെത്തിയത്.
ഇത് പോലെ സംസ്ഥാനത്തെ ഏറ്റവും വിലയുള്ള ജീവനാണ് മുഖ്യമന്ത്രിയുടേത്. Z+ എന്ന അതേ അതീവ സുരക്ഷാ കാറ്റഗറിയിൽ പെട്ട പൗരൻ. അയാളുടെ രാഷ്ട്രീയത്തോട്,ചെയ്തികളോട്, പാർടിയോട് ആർക്കും ആശയ പരമായി വിയോജിക്കാം. പക്ഷേ അദ്ദേഹത്തിന് സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലും Z+ കാറ്റഗറി സുരക്ഷാ വിഭാഗത്തിൽ പെട്ട ആളെന്ന നിലയിലും അർഹിക്കുന്ന സുരക്ഷ സ്റ്റേറ്റ് നൽകിയിരിക്കണം. അത് ഈ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്.
ആകാശത്ത് ടണ് കണക്കിന് ഭാരം വഹിച്ചു കുറെ ഇലക്രോണിക് ഉപകരണങ്ങളും എഞ്ചിനും അപകടകരമായ ഇന്ധനവും വഹിച്ചു കൊണ്ട് ഉയർന്നു പറക്കുന്ന തകരപ്പാട്ടയാണ് എയർ പ്ലെയ്ൻ എന്ന യാത്രാ വാഹനം. ഒരു ദ്വാരമോ കൊള്ളാവുന്ന ഒരു ടർബുലൻസോ മതി അതിലുള്ള മുഴുവൻ ജീവനുകളും കത്തി തീരാൻ. എന്തിന് ഒരു ഇരു വശത്തും നിന്ന് കറങ്ങുന്ന എഞ്ചിനിൽ പത്തു സെന്റിമീറ്റർ നീളത്തിലുള്ള ഒരു പക്ഷി ഇടിച്ചാൽ മതി. വിമാനത്തിൽ കയറിവർക്കറിയാം വിമാനം ലാന്റ് ചെയ്യുമ്പോഴും ടെയ്ക്ക് ഓഫ് ചെയ്യുമ്പോഴുമാണ് ഏറ്റവും സുരക്ഷാ നിബന്ധനകൾ ആവശ്യപ്പെടുക. അത് ആ വാഹനത്തെ സംബന്ധിച്ച് ക്രൂഷ്യൽ സമയമാണ്.
വിമാനത്തിനുള്ളിൽ ക്യാബിൻ ക്രൂവിന്റെ ചലഞ്ച് മറി കടന്ന് എഴുന്നേറ്റ് നിന്നാൽ പോലും വലിയ അന്വേഷണങ്ങൾ നടക്കുന്ന കുറ്റമാണ്. ചുമ്മായൊന്ന് ഗൂഗിൾ ചെയ്താൽ മനസിലാകും വലിയ വലിയ നേതാക്കളും പവർ പൊസിഷനിലുള്ളവരുമടക്കം സുരക്ഷാ ഉദ്യോഗസ്ഥരാൽ പിടിച്ചു വെക്കപ്പെട്ടത് എയർപോർട്ടുകളിലെ പെരുമാറ്റം കൊണ്ടും ചില തമാശകൾ കൊണ്ടുമാണ്. വിമാനത്തിൽ വച്ച് പ്രതിഷേധം പാടില്ലേ? പാടില്ല. വിമാനം ഒരു പ്രോട്ടെസ്റ്റ് ഫ്രീ സോണാണ്. പടക്ക കടയുടേയും ഗ്യാസ് സ്റ്റേഷന്റേയും അടുത്ത് നിന്ന് സ്മോക്ക് ചെയ്യാൻ പാടില്ലെന്ന് പറയുന്ന അതേ ലോജിക്കാണ്.
ഇത്രയും പറഞ്ഞത് വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചോ, മുദ്രാവാക്യം വിളിച്ചോ എന്ന തർക്കമൊന്നുമല്ല ഇവിടെ വിഷയമെന്നും Z+ കാറ്റഗറി സുരക്ഷ അനുവദിച്ച സംസ്ഥാനത്തിന്റെ ഒന്നാമത്തെ പ്രധാന ജീവനും ആ വിമാനത്തിൽ ഉണ്ടായ സകല യാത്രക്കാരുടെയും ജീവന് നേരെ ഗുരുതരമായ സുരക്ഷാ ലംഘനമാണ് അവിടെയുണ്ടായത് എന്ന് പറയാനാണ്. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയുടെ ഗൺ മാനുമായി ഒരു മല്പിടുത്തമുണ്ടാകുകയും വിമാനത്തിന്റെ ലാന്റിങ്ങിൽ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ ട്രോളുകൾ പലതും മാറി വേറെ തരത്തിൽ ആയേനെ. ബോധമുള്ള ജനത വസിക്കുന്ന രാജ്യങ്ങളിൽ വിമാനത്തിലെ പ്രവർത്തികൾ എന്നത് വളരെ ഗൗരവത്തോടെ കാണുന്ന കാര്യമാണ്.
വലിയ ലിബറൽ ജനാധിപത്യ പക്ഷ വാദികളും മനുഷ്യാവകാശ പ്രവർത്തകരും നിഷ്പക്ഷ നാട്യക്കാരുമൊക്കെ വളരെ ലാഘവത്തോടെ ഇപ്പോൾ പ്രബന്ധം രചിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് നേരെ വല്ല സംഘപരിവാറുകാരുമായിരുന്നു ഇത് ചെയ്തിരുന്നതെങ്കിൽ ഇവർ നേരെ തിരിഞ്ഞു ഹൃദയം പൊട്ടി അദ്ദേഹത്തിന്റെ നൂറ് ഫോട്ടോ ചാർത്തി ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയും മുകളിൽ പറഞ്ഞ സകല ലോജിക്കുകളും അവരായി തന്നെ ഇങ്ങോട്ട് പറഞ്ഞു തരികയും ചെയ്യുമായിരുന്നു.
ഇതിപ്പോ തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു സിപിഎം മുഖ്യമന്ത്രിയായി പോയി. Z, Z+ കാറ്റഗറി സെക്യൂരിറ്റി എന്നതൊക്കെ ഒരു സി.പി.ഐ.എമ്മുകാരന് ലഭിക്കുന്നത് അവർക്കൊക്കെ തമാശ മാത്രമാണ്.



