ഒരു മാധ്യമ പ്രവർത്തകൻ എന്നതിനർത്ഥം നിയമം കൈയിലെടുക്കാനുള്ള ലൈസൻസ് ഉണ്ടെന്നല്ല എന്ന് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവിലൂടെ നടത്തുന്ന പ്രവൃത്തികള്‍ക്ക് ആ തൊഴിലിന്റെ പേരില്‍ സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
എന്നാൽ, നവജാത ശിശുവിനെ വില്‍പ്പന നടത്തുന്ന റാക്കറ്റിനെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ജിയില്‍ പറയുന്നത്. അതേസമയം, ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതിന് പണം ചോദിച്ചെന്നതിന്റെ പേരിലാണ് എഫ്‌ഐആര്‍. താന്‍ ഒരു അക്രഡിറ്റഡ് ജേണലിസ്റ്റ് ആണെന്നും കുട്ടികളെ വില്‍പ്പന നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് കേസെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
ഈ റാക്കറ്റിന്റെ ഭാഗമായവരാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഇയാള്‍ ആരോപിച്ചു. പ്രസ്തുത മാധ്യമ പ്രവര്‍ത്തകനെതിരെ മറ്റു കേസുകളുമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പിന്നാലെ ഇയാളുടെ അറസ്റ്റിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്ന തൊഴിലിന്റെ ഭാഗമായാണ് റിപ്പോർട്ടർക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നു കരുതാനാവില്ലെന്നും കോടതി അഭിപ്പ്രായപ്പെട്ടു.



