കേരളാ സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടു വിവാദങ്ങൾ ഉണ്ടായ പിന്നാലെ സമാനമായ സാഹചര്യം രാജ്യത്തെ മറ്റു സിനിമാ ഇൻഡസ്ട്രികളിലും ഉണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ, ബംഗാളി സിനിമയിലെ ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ബംഗാളി സിനിമയിൽ നിന്നുള്ള അഭിനേത്രികൾ.
ബംഗാളി സിനിമയിലെ വിമന്‍സ് ഫോറം ഫോര്‍ സ്‌ക്രീന്‍ വര്‍ക്കേഴ്സ് എന്ന സംഘടനയുടെ അംഗങ്ങളായ ഉഷാസി റേ, അനന്യ സെന്‍, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി ബസു എന്നിവര്‍ വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു. തൊഴിലിടങ്ങളിലെ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതി ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം
ബംഗാളി സിനിമയിൽ പ്രായപൂര്‍ത്തിയാകാത്തവർക്കും സ്ത്രീകൾക്കും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് മുഖ്യമന്ത്രിയുമായി തയാറാണെന്നും നടിമാര്‍ വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിക്ക് കൈമാറിയ അഞ്ച് പേജുള്ള കത്തിന്റെ പകര്‍പ്പ് നടിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു .



