ഇന്ത്യയിൽ ആറോളം ഭാഷകളിൽ ആയി 2004 മുതൽ അവതരിപ്പിച്ചുവരുന്ന ടി വി റിയാലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്സ്. നെതര്ലാന്ഡിൽ പ്രദർശിപ്പിച്ചിരുന്ന ബിഗ്ഗ് ബ്രദർ എന്ന പരിപാടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ പരിപാടി ഇന്ത്യയിലേക്ക് അഡാപ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആറു വർഷങ്ങൾ ആയി മലയാളത്തിൽ ഏഷ്യാനെറ്റ് ചാനലിൽ ആണ് പ്രസ്തുത പരിപാടി അരങ്ങേറുന്നത്. പ്രേക്ഷകർക്ക് പരിചിതമായതും അല്ലാത്തതുമായ നിരവധി മുഖങ്ങൾ ആണ് ഓരോ വർഷവും വന്ന് പോകുന്നത്. മത്സരത്തിലെ വീറും വാശിയും അവസാനിച്ച് പുറത്ത് എത്തിക്കഴിഞ്ഞാൽ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന പ്രവണത പൊതുവെ അവർക്കിടയിൽ കാണാറുണ്ട്.
എന്നാൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 6 ൽ തീർത്തും മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഒരാഴ്ച്ച മുൻപ് ആണ് ബിഗ്ഗ് ബോസ്സ് വീട്ടിൽ മത്സരാർത്ഥികൾ ആയ റോക്കി-സിജോ എന്നിവർ തമ്മിൽ ഒരു വാക്കേറ്റം ഉണ്ടായത്. അതിൽ റോക്കി സിജോ എന്ന മത്സരാർത്തിയുടെ മുഖത്തു അതിശക്തമായി പ്രഹരിക്കുന്നത് മലയാളി പ്രേക്ഷകർ എല്ലാവരും കണ്ടതുമാണ്. വിഷയത്തിൽ റോക്കിയെ ഉടൻ തന്നെ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ അവിടെ നിന്നും പുറത്താക്കി. സിജോ യെ ആശുപത്രിയിലേക്കും മാറ്റി.
ശനിയാഴ്ച നടന്ന വീക്കിലി എപ്പിസോഡിൽ ആണ് നടൻ മോഹൻലാൽ സിജോയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യം വ്യക്തമാക്കുന്നത്. നിസാര പ്രശ്നം എന്ന് കരുതിയിരുന്നവർക്ക് മുന്നിലേക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോട് കൂടിയാണ് സിജോയെ വീണ്ടും കാണിച്ചിരിക്കുന്നത്. മുഖത്ത് ഏറ്റ പ്രഹരം അതി ഗുരുതരം ആണെന്നും വായുടെ അകത്ത് ഒരു മെറ്റൽ പ്ലേറ്റ്, സ്ക്രൂ, ബന്റെജ് എന്നിവ പുതിയ അതിഥികൾ ആയി ഉണ്ടെന്നും ദ്രാവക രൂപത്തിൽ ഉള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റുകയുള്ളു എന്നും സിജോ മറ്റു മത്സരാർത്ഥികളെയും കാണികളെയും അറിയിച്ചു.
സംഭവത്തിൽ പരാതി ഇല്ല എന്നും കൂടി സിജോ കൂട്ടിച്ചേർത്തു.
പക്ഷെ സിജോ എന്ന സഹ മത്സരാർത്ഥിയെ ആ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ട് 5 ദിവസങ്ങൾ ആയിട്ടും കൂടെ ഉള്ള ഒരാൾ പോലും അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുവാൻ പോലും മുതിർന്നില്ല. മത്സരം അതിന്റെ വാശിയിൽ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടത് തന്നെ ആണെങ്കിൽ പോലും കൂടെ ഉള്ള ഒരാൾ മറ്റൊരാളുടെ മർദ്ധനം ഏറ്റ് ആശുപത്രിയിൽ ആയിട്ട് പോലും ആരോഗ്യനിലയെ പറ്റി അന്വേഷിക്കാത്തവർ എന്ത് സന്ദേശം ആണ് പ്രേക്ഷകർക്ക് നൽകുന്നത്? മത്സരങ്ങൾക്ക് അപ്പുറത്ത് മനുഷ്യത്വം എന്നുള്ള വലിയൊരു ഘടകം ഉണ്ട്. ശനിയാഴ്ച നടന്ന എപ്പിസോഡിൽ നടനും അവതാരകനും ആയ മോഹൻലാൽ അതി രൂക്ഷമായി ഈ വിഷയത്തിൽ മത്സരാർത്ഥികളെ വിമര്ശിച്ചു.
പൊതുജനങ്ങൾ സ്വീകരിക്കുന്ന ഏതൊരു പരിപാടിയും ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. അങ്ങനെ ഇരിക്കെ ആണ് ഇത്ര മാത്രം മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ ഒരു പരിപാടിയിലൂടെ ആളുകൾ കാണേണ്ടി വരുന്നത്. ജീവന് പോലും അപായം സംഭവിച്ചേക്കാവുന്ന ഒരു പ്രവർത്തിയെ നിസ്സാരമായി എടുത്ത് തള്ളുന്ന മനുഷ്യരെ ജനങ്ങളിലേക്ക് അവതരിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശം ആണ് നൽകുന്നത് എന്ന് പ്രേക്ഷകർ ചോദിക്കുന്നു.



