ജാമുയി ജില്ലയിലെ “രാജ്യത്തെ ഏറ്റവും വലിയ” സ്വർണ്ണ ശേഖരം പര്യവേക്ഷണം ചെയ്യുന്നതിന് ബീഹാർ സർക്കാറിന് അനുമതി നൽകാൻ തീരുമാനിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) നടത്തിയ സർവേ പ്രകാരം, 37.6 ടൺ ധാതു സമ്പന്നമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണശേഖരം ജാമുയി ജില്ലയിലുണ്ട്.
ജമുയിയിലെ സ്വർണ്ണശേഖരം പര്യവേക്ഷണം ചെയ്യുന്നതിനായി GSI, നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NMDC) എന്നിവയുൾപ്പെടെയുള്ള പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുമായി സംസ്ഥാന മൈൻസ് ആൻഡ് ജിയോളജി വകുപ്പ് കൂടിയാലോചന നടത്തിവരികയാണ്.
ജമുയി ജില്ലയിലെ കർമതിയ, ഝഝാ, സോനോ തുടങ്ങിയ പ്രദേശങ്ങളിൽ സ്വർണത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ജിഎസ്‌ഐ കണ്ടെത്തലുകൾ വിശകലനം ചെയ്തതിന് ശേഷമാണ് കൺസൾട്ടേഷൻ നടപടികൾ ആരംഭിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കം മൈൻസ് കമ്മീഷണർ ഹർജോത് കൗർ ബംറ പിടിഐയോട് പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ ജി3 (പ്രാഥമിക) ഘട്ടം പര്യവേക്ഷണത്തിനായി ഒരു കേന്ദ്ര ഏജൻസിയുമായോ ഏജൻസികളുമായോ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിടാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. ചില മേഖലകളിൽ, G2 (പൊതുവായ) പര്യവേക്ഷണവും നടത്താം,- ബംറ പറഞ്ഞു. ഇന്ത്യയുടെ സ്വർണശേഖരത്തിൽ ഏറ്റവും കൂടുതൽ വിഹിതം ബിഹാറിലാണെന്ന് കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞ വർഷം ലോക്‌സഭയെ അറിയിച്ചിരുന്നു.
ബിഹാറിൽ 222.885 ദശലക്ഷം ടൺ സ്വർണ്ണ ലോഹമുണ്ടെന്നും ഇത് രാജ്യത്തെ മൊത്തം സ്വർണ്ണ ശേഖരത്തിന്റെ 44 ശതമാനമാണെന്നും അദ്ദേഹം രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞിരുന്നു.



