രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജാതി രാഷ്ട്രീയം ലക്ഷ്യമിട്ട് ബിജെപി കളത്തിലിറങ്ങി.തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഉത്തര്‍പ്രദേശില്‍ പട്ടിക വര്‍ഗ വിഭാഗത്തിന്‍റെ പട്ടിക ഭേദഗതിചെയ്യാനാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഇപ്പോഴത്തെ നീക്കം.
നടക്കാനിരിക്കുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ പട്ടിക വിപുലീകരണവുമായി ബന്ധപ്പെട്ട ഭേദഗതി വരുത്താനുള്ള നിയമനിര്‍മാണ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കാനാണ് സാധ്യത. ഇതോടൊപ്പം തന്നെ ത്രിപുരയിലും സമാനമായ ഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും. പ്രതിപക്ഷമായ തൃണമൂലില്‍ നിന്ന് കടുത്ത വെല്ലുവിളി ബിജെപി നേരിടുന്ന സംസ്ഥാനമാണ് ത്രിപുര.
26 പുതിയ നിയമ ഭേദഗതി ബില്ലുകളും ഇതിനകം അവതരിപ്പിച്ച മറ്റു മൂന്നു ബില്ലുകളുമാണ് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. കഴിഞ്ഞ വർഷം പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ചൊവ്വാഴ്ച ലോക്സഭ പുറത്തിറക്കിയ ബുള്ളറ്റിനില്‍ ഈ ബില്ലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, സംസ്ഥാന സര്‍ക്കാറിന്‍റെ ശിപാര്‍ശയെ തുടര്‍ന്ന് പാര്‍ലമെന്‍റ് ഈ വര്‍ഷം ആദ്യം തമിഴ്നാട്ടിലെ പട്ടികജാതി പട്ടികയില്‍ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരുന്നു. പക്ഷെ യു.പി സര്‍ക്കാര്‍ ഇതുവരെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടില്ലെന്ന് യുപി കാബിനറ്റ് മന്ത്രി പ്രതികരിച്ചു.



