എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലെയും ജനങ്ങളിലേക്കെത്താൻ ആരംഭിച്ച ബിജെപിയുടെ മഹാ ജനസമ്പർക്ക അഭിയാൻ ഉത്തർപ്രദേശിൽ ജൂലൈ 18 വരെ നീട്ടും. സംസ്ഥാനത്ത് നിന്നുള്ള എംഎൽഎമാരും എംപിമാരും പാർട്ടി നിർദേശിച്ച നമ്പറുകളിൽ എത്താത്തതിനെ തുടർന്നാണ് ജൂൺ 30ന് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം നീട്ടിയത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഓരോ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും 1,000 പ്രമുഖ വ്യക്തികളുമായി ബന്ധപ്പെടാൻ ഓരോ നേതാവിനോടും ആവശ്യപ്പെട്ടെങ്കിലും അവർ അതിൽ പരാജയപ്പെട്ടു. കൂടാതെ 200 കുടുംബങ്ങളെ കാണാനും നിർദേശം നൽകിയെങ്കിലും അതും നടപ്പായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സാധാരണക്കാരായ ജനങ്ങളുമായി ബന്ധപ്പെടാൻ എംപിമാരെ കൂടാതെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും 50 പേരടങ്ങുന്ന സംഘവും രൂപീകരിച്ചു. പാർട്ടി അംഗങ്ങൾ, മന്ത്രിമാർ, മുൻ മന്ത്രിമാർ, എംഎൽഎമാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു ഈ ടീമുകൾ. മെയ് 31 ന് ആരംഭിച്ച പ്രചാരണം ഒരു മാസത്തോളം നീണ്ടുനിന്നു. എന്നിരുന്നാലും, നേതാക്കൾക്ക് നിർദ്ദേശിച്ച സംഖ്യകളുടെ ഒരു ഭാഗത്തേക്ക് മാത്രമേ എത്തിച്ചേൻ സാധിച്ചിരുന്നുള്ളു.
ഉത്തർപ്രദേശിൽ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്, അതിൽ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും (എസ്) 2019 ലെ തിരഞ്ഞെടുപ്പിൽ 64 സീറ്റുകൾ നേടി. സീറ്റുകൾ ബിജെപിക്ക് നിർണായകമായതിനാൽ, ഓരോ മണ്ഡലത്തിലെയും ജനങ്ങളുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പാർട്ടി നടത്തുന്നുണ്ട്. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 7 ന് സംസ്ഥാനം സന്ദർശിക്കുന്നുണ്ട്. നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.



