ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ബിജെപിയും ആര്‍എസ്എസും തങ്ങള്‍ ശ്രേഷ്ഠരാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. മറ്റെല്ലാ ആശയങ്ങളേക്കാളും ഭാഷകളേക്കാളും ആശയങ്ങളേക്കാളും ശ്രേഷ്ഠമായ കാഴ്ചപ്പാടും പ്രത്യയശാസ്ത്രവുമാണ് ബിജെപിക്ക് ഉള്ളതെന്ന് അവര്‍ കരുതുന്നു. ബിജെപി എല്ലാറ്റിലുമുപരിയാണെന്ന് കണക്കാക്കുന്നതായും രാഹുല്‍ ആരോപിച്ചു.
”ബിജെപിക്ക് വിനയവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഞാന്‍ വരുന്നത് ശ്രേഷ്ഠതാ ബോധത്തോടെയല്ല, മറിച്ച് താഴ്മയോടെയാണ്. അതിനുള്ള കാരണം നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നു. വൈവിധ്യമാര്‍ന്ന ഗോത്രങ്ങള്‍, താഴ്വരകള്‍, കുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ എനിക്ക് നിങ്ങളില്‍ നിന്ന് പഠിക്കാന്‍ കഴിയും.” – രാഹുല്‍ പറഞ്ഞു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ സമയങ്ങളില്‍ പൗരന്മാരോട് പാത്രങ്ങള്‍ തട്ടി ശബ്ദമുണ്ടാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. മാത്രമല്ല, പ്രത്യേക അവസരങ്ങളില്‍ വിളക്കുകളോ മെഴുകുതിരികളോ മൊബൈല്‍ ഫോണ്‍ ഫ്‌ലാഷ്‌ലൈറ്റുകളോ കത്തിക്കാന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമായി ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ ഓക്‌സിജനും വെന്റിലേറ്ററുകളും കണ്ടെത്താന്‍ പലരും പാടുപെടുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. നിങ്ങള്‍ ചിരിക്കുന്നുണ്ടെങ്കിലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ ഇവയാണെന്നും രാഹുല്‍ പരിഹസിച്ചു.



