യുപിയിലെ അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന പരാതിയില്‍ യോഗി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഭൂമി ബിജെപി നേതാക്കളും സര്‍ക്കാരിലെ പ്രമുഖരും ബിനാമികളുടെ പേരില്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുള്ളത്.
നേരത്തെ തന്നെ വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മതത്തിന്റെ മറവില്‍ ബിജെപിയുടെ ഹിന്ദുത്വവാദികള്‍ കൊള്ളയടിക്കുന്നു- എന്നാണ് ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ശ്രീരാമ ക്ഷേത്രം അയോധ്യയിൽ പണിയാനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ എംഎല്‍എമാരും, മേയര്‍, ഡിഐജി, കമ്മീഷണര്‍മാരുടെ ബന്ധുക്കളും അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുള്ള മാധ്യമങ്ങളിലെ വാര്‍ത്തയോടൊപ്പമായിരുന്നു രാഹുലിന്റെ ഈ ട്വീറ്റ്. അതേസമയം, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും വിഷയം രാജ്യസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു.



