അടുത്ത വര്ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിൽ വിവിധ സർവേ ഏജൻസികളുടെ വിശകലനത്തിൽ ബി.ജെ.പി മുന്നിൽ തന്നെയാണെന്നാണ് പല ദേശീയ മാധ്യമങ്ങളും പറയുന്നത്. ശക്തനായ നേതാവെന്ന മോദിയുടെ പ്രതിച്ഛായ ബിജെപിയെ നിലനിറുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ ഇന്ത്യ ടിവി-സിഎൻഎക്‌സ് അഭിപ്രായ വോട്ടെടുപ്പും മോദിക്ക് മൂന്നാം തവണയും വിജയിക്കാനും നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാനും അവസരമുണ്ടെന്ന് പ്രവചിക്കുന്നു.
ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് 318 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രതിപക്ഷ സഖ്യത്തിന് 175 സീറ്റുകളും മറ്റുള്ളവർക്ക് 50 സീറ്റുകൾ വരെയും ലഭിക്കുമെന്നാണ് വെളിപ്പെടുത്തൽ. എൻഡിഎ സഖ്യത്തിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് അടുത്തെത്തുമെന്നാണ് സർവേ ഫലം പറയുന്നത്.
ഏതാണ്ട് ഇതേ ഫലം തന്നെയാണ് മെയ് അവസാനം നടന്ന NDTV-CSDS സർവേയിലും കണ്ടത്. 43 ശതമാനം പേർ മോദിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള രാഹുലിനെ 16 ശതമാനം പേർ പിന്തുണച്ചു. പാർട്ടിയുടെ കാര്യത്തിൽ, 39% പേർ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു.
ദക്ഷിണേന്ത്യയും ബിജെപിയും
ഉത്തരേന്ത്യയിൽ ബിജെപി കാര്യമായ വെല്ലുവിളി നേരിടുന്നില്ലെങ്കിലും ദക്ഷിണേന്ത്യയിൽ സീറ്റ് വർധിപ്പിക്കുന്നതാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നേതാക്കൾ പറയുന്നു. ദക്ഷിണേന്ത്യയിൽ, ഭാഷയും രാഷ്ട്രീയവും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്, കർണാടകയിൽ മാത്രമാണ് ബിജെപി കൂടുതൽ ശക്തമായത്.
എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നായി ആകെ 129 ലോക്‌സഭാ സീറ്റുകളുള്ളപ്പോൾ ബിജെപിക്ക് 29 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതിൽ കർണാടകയിൽ മാത്രം 25 സീറ്റുകൾ ഉള്ളപ്പോൾ തെലങ്കാനയിൽ 4 സീറ്റുകളാണുള്ളത്. അടുത്തിടെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. അതിനുശേഷം തെലങ്കാനയിലാണ് പാർട്ടിയുടെ ദേശീയ നേതൃത്വം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മൊത്തത്തിൽ ദക്ഷിണേന്ത്യയിൽ സംസ്ഥാനാടിസ്ഥാനത്തിലാണ് ദീർഘകാല പദ്ധതി നടപ്പാക്കുന്നതെന്ന് നേതാക്കൾ പറയുന്നു.
യുവനേതാവായ അണ്ണാമലൈയെ തമിഴ്‌നാട്ടിൽ നേതൃത്വം ഏൽപ്പിച്ചു. കർണാടക നിയമസഭയിൽ പരാജയപ്പെട്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തെലങ്കാനയിലും ഇത്തവണ ബിജെപിക്ക് എംപി സീറ്റുകൾ കൂടുമെന്ന് സർവേകൾ വ്യക്തമാക്കുന്നു. എപിയിലും കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്.
160 സീറ്റുകളിൽ പ്രത്യേക ശ്രദ്ധനൽകും
കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുകയും വളരെ ചെറിയ മാർജിനിൽ പരാജയപ്പെടുകയും ചെയ്ത സീറ്റുകളിലാണ് ഇത്തവണ പാർട്ടി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ആകെ 160 മണ്ഡലങ്ങൾ കണ്ടെത്തി. ഈ മണ്ഡലങ്ങളിലെ വിജയത്തിന്റെ ചുമതല കേന്ദ്രമന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കുമാണ് നൽകിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രവാസി യോജന എന്ന പേരിൽ പ്രത്യേക പ്രചാരണവും ലോക്‌സഭ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, സോണിയ ഗാന്ധി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്, ശരദ് പവാർ തുടങ്ങിയ പ്രമുഖരുടെ മണ്ഡലങ്ങളിലും പാർട്ടി ഇതുവരെ വിജയിക്കാത്ത സീറ്റുകളിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചു.
ലക്ഷ്യം പാർലമെന്റിൽ 350
2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി 303 സീറ്റുകളും 38 ശതമാനം വോട്ടും സ്വന്തം നിലയിൽ നേടി. ഇത്തവണ 350ൽ അധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇതിനായി പാർട്ടിയിലെ എല്ലാ വിഭാഗങ്ങളെയും ഒരേസമയം രംഗത്തിറക്കിയിട്ടുണ്ട്. ഫീൽഡ് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മൈക്രോ മാനേജ്മെന്റ് മോഡിലേക്ക് പോയി. ഈ തന്ത്രം ശരിയായി നടപ്പിലാക്കുന്നതിനായി, രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വടക്ക്, കിഴക്ക്, തെക്ക് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു.
ബിജെപി നേരിടുന്ന യഥാർത്ഥ വെല്ലുവിളികൾ
തീർപ്പാക്കാത്തതും വെല്ലുവിളി നിറഞ്ഞതുമായ വിഷയങ്ങളിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താൻ തുടങ്ങി. പ്രതിമാസം 70,000-ത്തിലധികം റിക്രൂട്ട്‌മെന്റുകൾ നടത്തുകയും ഏതാനും മാസങ്ങളായി നിയമന കത്തുകൾ നൽകുകയും ചെയ്യുന്നു. ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം സർക്കാർ ജോലികൾ നികത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലും ഉൽപ്പാദനം ബന്ധിപ്പിച്ച പ്രോത്സാഹന പദ്ധതി (പിഎൽഐ) ആഭ്യന്തര അവസരങ്ങൾ വർധിപ്പിച്ചു.
പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഭാരമായി മാറിയ അവശ്യസാധനങ്ങളുടെ നിരക്ക് ഉടൻ നിയന്ത്രണവിധേയമാകുമെന്നാണ് സൂചന. ഈ വർഷം ഒക്‌ടോബർ, നവംബർ മാസത്തോടെ നിരക്കുകൾ ഏറെക്കുറെ നിയന്ത്രിക്കാനാകുമെന്ന് അധികൃതർ പറയുന്നു. പെട്രോ നിരക്ക് കുറയ്ക്കുമെന്ന സൂചനയും കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിലെല്ലാം ഉപരിയായി വർഗീയതയ്‌ക്കെതിരെ മുഖം തിരിക്കുന്ന ഒരു ജനത ബിജെപിക്ക് കൈകൊടുക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.



