മലയാള സിനിമയിൽ ചരിത്ര നേട്ടവുമായി മുന്നേറുന്ന ആടുജീവിതം സിനിമ ഇറങ്ങിയ നാൾ മുതൽ വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്. നോവലിലെ പല രംഗങ്ങളും സിനിമയിൽ ഇല്ല എന്നും നോവലിനോട് നീതി പുലർത്തിയില്ലെന്നും തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് സംവിധായകൻ ബ്ലെസ്സിയും നോവലിസ്റ്റ് ബ്ലെസ്സിയും കുറച്ച് ദിവസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്.
അതിൽ ഏറെ ചർച്ചകൾക്ക് വഴി ഒരുക്കിയ ഒരു പരാമർശം ആയിരുന്നു ‘നജീബ് എന്ന കഥാപാത്രം ആടുകളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നു’ എന്ന ഭാഗത്തെ ചുറ്റിപറ്റി നടക്കുന്നത്. പ്രസ്തുത രംഗം ചിത്രീകരിച്ചിരുന്നെന്നും സെൻസർ ബോർഡ് അത് ഒഴിവാക്കിയത് ആണെന്നും ആയിരുന്നു ആദ്യം പരന്ന വാർത്തകൾ. എന്നാൽ ആ അഭ്യൂഹങ്ങളെ പാടെ തള്ളിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി.
നജീബും ആടും തമ്മിലുള്ള അടുപ്പമുള്ള രംഗങ്ങൾ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത് പോലെ താൻ സിനിമയിൽ ചിത്രീകരിച്ചിട്ടില്ല എന്ന് ബ്ലെസ്സി സ്ഥിരീകരിച്ചു. ആടുജീവിതം എന്ന ബെന്യാമിന്റെ നോവലിനെ തന്റെതായ 43 പേജുകളിലേക്ക് താൻ മാറ്റിയിരുന്നു എന്നും, ആ 43 പേജുകൾ ആണ് താൻ സിനിമ ആക്കിയത് എന്നുമാണ് സംവിധായകൻ പറഞ്ഞത്. ഒറിജിനൽ നോവൽ പൂർണ്ണമായും എല്ലാം സിനിമ ആക്കേണ്ടതില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു.
ചില കിംവദന്തികൾ പരക്കുന്നത് പോലെ ഞാൻ അത്തരം ഒരു രംഗം ചിത്രീകരിക്കുകയോ സെൻസർ ബോർഡിന് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നജീബും ആടുകളും തമ്മിൽ ഉള്ള ആത്മ ബന്ധം തനിക്ക് അറിയാം എന്നും, ഈ പരാമർശങ്ങളിൽ പറയും പോലെ ഒരു കാര്യം ചെയ്യാൻ എന്റെ നജീബിന് സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



