| ശ്രീകാന്ത് പികെ
ദേശീയ ഗുസ്തി താരങ്ങൾ പോക്സോ അടക്കമുള്ള പീഡന പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ബിജെപി എം.പിയായ ബ്രിജ് ഭൂഷൺ യഥാർത്ഥത്തിൽ ആരാണെന്ന് പൊതു ജനങ്ങൾക്ക് വലിയ നിശ്ചയമുണ്ടാകില്ല. സിനിമയിൽ മാത്രം കണ്ട് ശീലിച്ച ഉത്തരേന്ത്യൻ രാഷ്ട്രീയവും ബിജെപി രാഷ്ട്രീയവും സമ്മിശ്രം സമ്മേളിക്കുന്ന മാഫിയാ ഡോൺ എന്നൊക്കെ പേര് ചാർത്തി കൊടുക്കാവുന്ന, ക്രിമിനൽ എന്ന പ്രയോഗം കുറഞ്ഞു പോകുന്ന ഒരുത്തനാണ് ബ്രിജ് ഭൂഷൺ.
ബ്രിജ് ഭൂഷൺ ശരൺ സിംഗ് എന്ന് മുഴുവൻ പേര്. നിയമത്തിൽ ബിരുദ ധാരി. രാഷ്ട്രീയ പ്രവേശനത്തിന് മുന്നേ ഇയാളുടെ പ്രധാന തൊഴിൽ ബൈക്ക് മോഷണവും അനധികൃത മദ്യ വിൽപ്പനയുമായിരുന്നു. ചെറിയ കുട്ടികളെ ഉപയോഗിച്ച് ക്ഷേത്ര കുളങ്ങളിൽ നിന്ന് ഭക്തന്മാർ എറിയുന്ന നാണയങ്ങൾ മുങ്ങി എടുപ്പിക്കുക എന്നത് മറ്റൊരു തൊഴിൽ. സമാജ്വാദി പാർടി നേതാവും മന്ത്രിയുമായിരുന്ന വിനോദ് സിംഗ് അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തായിരുന്നു. പിന്നീട് രണ്ട് പേരും കോൺട്രാക്റ്റിങ് രംഗത്തേക്ക് തിരിയുകയും പിന്നീടുണ്ടായ തർക്കത്തെ തുടർന്ന് വിനോദ് സിങ്ങിനെ വെടി വച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ബ്രിജ് ഭൂഷണെതിരെ കേസെടുത്തു.
80 – കളിലെ രാമജന്മ ഭൂമി വിഷയവുമായി ബന്ധപ്പെട്ടാണ് പിന്നീട് രാഷ്ട്രീയ രംഗത്തേക്ക് ബ്രിജ് ഭൂഷൺ പ്രത്യക്ഷപ്പെടുന്നത്. ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതിയായ ഉത്തർപ്രദേശിലെ പ്രധാനിയായിരുന്നു ബ്രിജ് ഭൂഷൺ. 91 – ൽ ബിജെപി സ്ഥാനാർഥിയായി യു.പിയിലെ ഗോണ്ട മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ചു. തുടർന്നങ്ങോട്ട് ആറു തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായ ജയങ്ങൾ.
അതിനിടക്ക് 2004 – ലെ ലോകസഭാ തെരഞ്ഞെടുപ്പ് ബ്രിജ് ഭൂഷന്റെ മണ്ഡലം ബിജെപി ഗോണ്ടയിൽ നിന്ന് ബൽറാം പൂരിലേക്ക് മാറ്റി. പകരം ബ്രിജ് ഭൂഷന്റെ തട്ടകമായ ഗോണ്ട പാർടിയിലെ അയാളുടെ എതിരാളി ഖൻശ്യാം ശുക്ലക്ക് കൊടുത്തു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ഖൻശ്യാം ശുക്ല കൊല്ലപ്പെട്ടു. കൊലപാതകം വിരൽ ചൂണ്ടിയത് ബ്രിജ് ഭൂഷന്റെ മേലേക്ക് തന്നെ. തുടർന്നുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാകണം അൽപ്പ കാലം അയാൾ പാർടി വിടുകയും പിന്നീട് വീണ്ടും ബിജെപിയിലേക്ക് തിരിച്ചു വരികയും ചെയ്തു.
1990- ൽ കുപ്രസിദ്ധ മാഫിയ തലവൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയതിന് ടാഡ ചുമത്തി അറസ്റ്റിലായി കുറച്ചു കാലം തിഹാർ ജയിലിൽ കിടന്നു. ജയിലായ കാലത്ത് അങ്ങേർക്ക് വേണ്ടി ഭാര്യ മത്സരിച്ചു. കൊലപാതകം, തട്ടി കൊണ്ട് പോകൽ, ബലാത്സംഗം, വാഹന മോഷണം, മദ്യക്കടത്ത്, വെടി വെപ്പ്, വർഗ്ഗീയ കലാപം തുടങ്ങി നാല്പതോളം ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ട് ബിജെപിയുടെ ഈ രാജ്യസ്നേഹി.
ആഡംബര കാറുകളും, ബംഗ്ലാവുകളും, സ്വർണ്ണ വജ്ര ആഭരണങ്ങളും അടങ്ങുന്ന ലക്ഷ്വറി ജീവിതം നയിക്കുന്ന ഈ പഴയ ബൈക്ക് മോഷ്ടാവ് ബിജെപിയുടെ അഞ്ചോളം ലോകസഭ മണ്ഡലങ്ങളിലും ഇരുപതോളം നിയമ സഭാ മണ്ഡലങ്ങളിലും ആരാകണം സ്ഥാനാർഥി എന്ന് നിശ്ചയിക്കാൻ മാത്രം ശേഷിയുള്ള പവർ ഫാക്ടറാണ്. പണവും മസിൽ പവറും നിശ്ചയിക്കുന്ന യു.പി രാഷ്ട്രീയത്തിൽ ബിജെപിക്ക് തൊടാൻ പറ്റാത്ത ഉയരത്തിലാണ് ബ്രിജ് ഭൂഷൺ.
ഗുസ്തി ഫെഡറേഷന്റെ തലപ്പത്തേക്ക് ഇയാൾ എത്തിയതിന് ശേഷം 2021 – ൽ പരസ്യമായി ഗുസ്തി താരത്തെ മർദ്ധിക്കുന്ന CCTV ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബാബറി മസ്ജിദ് തകർത്തതിൽ തന്റെ പങ്കു അഭിമാനത്തോടെ പറഞ്ഞ ഇയാൾ 2022 – ൽ ‘ദ ലാല്ലൻടോപ്’ എന്നൊരു വെബ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ‘ ഞാൻ ഒരു കൊലപാതകം നടത്തിയെന്നും, ആളുകൾ എന്ത് പറഞ്ഞാലും പ്രശ്നമില്ല, ഞാനൊരു കൊലപാതകം ചെയ്തെന്ന് ‘ വെളിപ്പെടുത്തിയ ബ്രിജ് ഭൂഷണെതിരെ ഇതിനൊന്നും ഒരു കേസ് പോലും പിന്നീട് രെജിസ്റ്റർ ചെയ്തിട്ടില്ല.
പോക്സോ കേസ് ഉൾപ്പെടെ പീഡന പരാതിയിൽ ഇതുവരെ ഒന്ന് ചോദ്യം ചെയ്യാൻ പോലും ഇദ്ദേഹത്തെ വിളിപ്പിച്ചിട്ടില്ല. അമിത് ഷാക്കും മോദിക്കും യോഗി ആദിത്യ നാഥിനുമൊക്കെ യു.പിയിൽ അവരുടെ ക്രിമിനൽ അജണ്ടകൾ പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ ബ്രിജ് ഭൂഷന്റെ പവറും പണവും ഇനിയും വേണം. കേസെടുത്ത് അറസ്റ്റ് ചെയ്താൽ തന്നെ അതൊരു നാടകത്തിനപ്പുറം എവിടെയുമെത്താൻ സാധ്യതയില്ല.



