എണ്ണയിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞത് സാമ്പത്തിക രംഗത്തെ ബാധിച്ചെങ്കിലും സൗദി അറേബ്യയിൽ തൊഴിലവസരങ്ങൾ കുതിച്ചുയരുകയാണ്. സ്വകാര്യ മേഖലയിലെ തൊഴിലവസങ്ങളാണ് കുതിച്ചുയരുന്നത്. 2023ൽ മാത്രം പത്ത് ലക്ഷത്തിലധികം പേർ സൗദിയിൽ പുതിയതായി ജോലിയിൽ പ്രവേശിച്ചു. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്ത് നടപ്പിലാക്കി വരുന്ന സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളാണ് സൗദി അറേബ്യയിൽ ഇത്രയേറെ തൊഴിലവസരങ്ങൾ വർദ്ധിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
2022നെ അപേക്ഷിച്ച് 11.5% വർദ്ധനവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതായി നാഷണൽ ലേബർ ഒബ്സർവേറ്ററി അറിയിച്ചു. കഴിഞ്ഞ വർഷം തൊഴിൽ നേടിയവരിൽ 37% സ്ത്രീകളാണ്. നിർമ്മാണം, ഗതാഗതം, സംഭരണം എന്നീ മേഖലകളിൽ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ മേഖലകളിൽ 7,19,300 പേർ പുതിയതായി ജോലിയിൽ പ്രവേശിച്ചു. ഗതാഗത, സംഭരണ വ്യവസായത്തിൽ 94,500-ലധികം പുതിയ സ്ഥാപനങ്ങളും, മൊത്ത-ചില്ലറ വ്യാപാര മേഖലയിൽ 73,300 പുതിയ സ്ഥാപനങ്ങളും കഴിഞ്ഞ വർഷം സൗദിയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് സൗദിയിലെ സ്വകാര്യ മേഖലയിൽ ആകെ 11.1 ദശലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതിൽ 2.3 ദശലക്ഷം പേർ സ്വദേശികളും 8.8 ദശലക്ഷം പേർ വിദേശികളുമാണ്. വനിതാ ജീവനക്കാരിൽ 9,61,690 പേർ സ്വദേശികളും, 3,48,892 പേർ വിദേശികളുമുണ്ട്. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന സ്വദേശികളുടെ എണ്ണവും കൂടിവരുന്നുവെന്നാണ് റിപ്പോർട്ട്.



