കൊച്ചിയിൽ ഇടപ്പള്ളി ദേശീയ പാതയിൽ ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജുമായി ബന്ധപ്പെട്ടുണ്ടായ കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച് കോണ്‍ഗ്രസ്.
ഇതുമായി ബന്ധപ്പെട്ട് ജോജുവിന്റെ സുഹൃത്തുക്കള്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ മുന്‍കൈയെടുക്കുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറയുകയുണ്ടായി.
ആകസ്മികമായി ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചത്, നിലവിൽ ഇരുകൂട്ടരും നൽകിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ ഒന്നര മണിക്കൂറോളം വലിയ രീതിയിൽ ഉള്ള ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.
നടന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാർ അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തി.



