538 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിലും സിബിഐ റെയ്ഡ്. മഹാരാഷ്ട്രയിലെ മുംബൈയിൽ ഗോയലുമായി ബന്ധപ്പെട്ട ഏഴ് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കാനറ ബാങ്കിൽ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് പരിശോധന.
നരേഷ് ഗോയൽ, ഭാര്യ അനിത, എയർലൈൻ മുൻ ഡയറക്ടർ ഗൗരംഗ് ആനന്ദ ഷെട്ടി എന്നിവരുടെ വസതികളിലും ഓഫീസുകളിലും സിബിഐ പരിശോധന നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയർവേസ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ച കടവും കാരണം 2019 ഏപ്രിലിൽ പ്രവർത്തനം നിർത്തിവെച്ചിരുന്നു.
പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് പാപ്പർ നടപടി നേരിട്ട കമ്പനിയെ 2021 ജൂണിൽ യുഎഇ ആസ്ഥാനമായുള്ള വ്യവസായി മുരാരി ലാൽ ജലാനും ലണ്ടൻ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റലും സംയുക്തമായി ഏറ്റെടുത്തിരുന്നു.



