| കെ എസ് ശബരീനാഥൻ
“ഇവിടെ എല്ലാവർക്കും സുഖം, അവിടെയും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു” എന്ന് കത്തുകളിൽ എഴുതാറില്ലേ?അതുപോലെയാണ് ഇന്നത്തെ കേന്ദ്രബജറ്റ്. എല്ലാം അടിപൊളിയായി പോകുന്നു എന്ന ഒരു പ്രതീതിയാണ് കേന്ദ്രസർക്കാർ നൽകുന്നത്. വളർച്ചയുടെ ട്രാക്കിൽ നമ്മൾ എത്തിക്കഴിഞ്ഞു എന്നുപറയുന്ന ഇക്കണോമിക് സർവ്വേയെ ആധാരമാക്കികൊണ്ടു ഉറപ്പില്ലാത്ത വളർച്ച നിരക്കുകൾ കൊട്ടിഘോഷിക്കുന്നതാണ് ബജറ്റും.
കോവിഡിന്റെ രണ്ടു വർഷങ്ങൾ നമുക്ക് നൽകിയ പ്രഹരങ്ങൾ ചെറുതല്ല.ഏറ്റവും കൂടുതൽ സാമ്പത്തിക അസമത്വം നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. 4.6 കോടി ഭവനങ്ങളാണ് കോവിഡ് കാരണം ദാരിദ്ര്യത്തിൽ അകപ്പെട്ടത്. വിശപ്പിന്റെ റാങ്കിംഗ് ലിസ്റ്റിൽ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ (116 റാങ്ക് ) നാം നിൽക്കുന്നു. കോവിഡ് മഹാമാരി വന്നതിനുശേഷം malnutrition, stunting, wasting എന്ന ആരോഗ്യ അളവുകോലുകൾ ഭീതിപെടുത്തുകയാണ്.
84% കുടുംബങ്ങളുടെയും സാമ്പത്തികനില കഴിഞ്ഞ വർഷങ്ങളിൽ പിന്നിലേക്ക് പോയി എന്നും റിപ്പോർട്ടുകൾ പറയുന്നു.ഇതാണ് രാജ്യത്തിന്റെ ശരിയായ അവസ്ഥയെങ്കിലും ഇതിനെക്കുറിച്ച് ഒരു പരാമർശവും ബജറ്റിലില്ല. എന്നുമാത്രമല്ല, പാവങ്ങളുടെ പല അവകാശങ്ങളും എടുത്തുകളയാൻ ശ്രമിക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, പണമുള്ളവനും വൻകിടക്കാരാനും മാത്രം ആശ്വസിക്കാൻ കഴിയുന്ന ഒരു ബജറ്റാണിത്. കോവിഡ് കാലത്ത് പാവങ്ങൾക്ക് ഏക ആശ്രയം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആയിരുന്നു. ഈ ബജറ്റിൽ തൊഴിലുറപ്പിൽ ഉള്ള നീക്കിവെപ്പ് മുൻവർഷത്തേക്കാൾ 25,000 കോടി രൂപ കുറവാണ്. ഇന്ത്യ ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കാൻ പോകുന്നത് ഭേദപ്പെട്ട രീതിയിൽ തൊഴിലുറപ്പ് നടക്കുന്ന കേരളത്തിലായിരിക്കും.
സർക്കാർ നൽകുന്ന സബ്സിഡികൾ വൻതോതിൽ 27% വെട്ടിക്കുറച്ചു. പ്രത്യേകിച്ച് പെട്രോളിയത്തിനും കീടനാശിനികൾക്കും ഇതിന്റെ ആഘാതം ഏൽക്കാൻ പോകുന്നത് കർഷകർക്കും അസംഘടിത തൊഴിലാളികൾക്കും ദിവസവേതനക്കാർക്കുമാണ്. ലക്ഷകണക്കിന് പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരും എന്ന് പറയുമ്പോൾ ഇന്ത്യ ഇപ്പോൾ നേരിടുന്ന തൊഴിലില്ലായ്മയെ കുറിച്ചും ഒരക്ഷരം മിണ്ടുന്നില്ല.
പിന്നെ, സംസ്‌ഥാനങ്ങൾക്ക് അധികതുകയായി 1 ലക്ഷം കോടി നൽകുമെന്ന് പറയുന്നത് പ്രഥമദൃഷ്ട്യാ സ്വാഗതാർഹമാണ് . പക്ഷേ ഈ ഒരു കണക്കിന് അപ്പുറം അതിന്റെ മാനദണ്ഡങ്ങൾ, ഏതൊക്കെ മേഖലകൾ എന്നുകൂടി അറിഞ്ഞതിനുശേഷം മാത്രമേ പൂർണമായ ഒരു അഭിപ്രായം പറയുവാൻ കഴിയുകയുള്ളൂ
ഇന്ത്യയിലെ 142 അതിസമ്പന്നരുടെ ആകെ ആസ്തി കോവിഡ് കാലത്ത് 23 ലക്ഷം കോടിയിൽ നിന്ന് 53 ലക്ഷം കോടിയിലെത്തി. എന്നുവച്ചാൽ 130% വർധന. ഈ പുതിയ സർക്കാർ സ്പോൺസർഡ് അതി വരേണ്യർക്ക് ഒരു ബുദ്ധിമുട്ടും ഈ ബജറ്റ് കാരണമില്ല, പക്ഷേ തൊഴിലും വരുമാനവും കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ടപ്പെട്ട് ജീവിക്കുന്ന ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ തന്നെ തളച്ചു നിർത്തുന്ന ഒരു ബജറ്റായി ഇത് മാറും.



