നിലവിലെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതി നിയമങ്ങളായി അംഗീകരിച്ച പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതൽ പ്രാബല്യത്തിലാവുന്നത്.
2023 ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബർ പത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിസംബർ 11-ന് ബില്ലുകൾ പിൻവലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകൾ ലോക്‌സഭയും രാജ്യസഭയും പാസാക്കി. കൊളോണിയൽക്കാലത്തെ ക്രിമിനൽ നിയമങ്ങൾ ഭാരതീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊളിച്ചെഴുത്തെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷികളെ സസ്‌പെന്റ് ചെയ്ത് പാർലമെന്റിന് പുറത്താക്കിയ സമയത്തായിരുന്നു മൂന്ന് ബില്ലുകളും ഇരുസഭകളിലും പാസാക്കിയത്.
ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്‍പിസിയുടെ 9 വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതിയതായി ചേർത്തിരുന്നു. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.
പാര്‍ലമെന്റിന്റെ മൺസൂണ്‍ സമ്മേളനത്തിലാണ് ഈ മൂന്ന് ബില്ലുകളും ആദ്യമായി അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. നവംബര്‍ പത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11ന് ബില്ലുകള്‍ പിന്‍വലിച്ചിരുന്നു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകള്‍ സഭ പാസാക്കി. ഡിസംബര്‍ 25ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി.



