പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ ചൈനയും പാക്കിസ്ഥാനും മാരകമായ ജൈവായുധം നിർമിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ജിയോപൊളിറ്റിക്‌സ് റിപ്പോർട്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആൻഡ് ടെക്‌നോളജി ഓർഗനൈസേഷനും ചൈനയിലെ വുഹാനിലുള്ള വിവാദമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായാണ് പുതിയ ‘ജൈവായുധം’ വികസിപ്പിക്കുന്നത്.
ലോലമാകെ ഭീതി പടർത്തിയ കോവിഡിനേക്കാൾ കൂടുതൽ നാശമുണ്ടാക്കുന്ന വൈറസിനായി പണിപ്പുരയിലാണ് റാവല്‍പിണ്ടിയിലെ രഹസ്യ കേന്ദ്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തിൽ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാന്‍ രംഗത്തെത്തി. തങ്ങളുടെ രാജ്യത്തെ അതിസുരക്ഷിതമായ ലബോറട്ടറിയെ കുറിച്ച് രഹസ്യമൊന്നുമില്ലെന്ന് പാകിസ്ഥാന്‍റെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
ബയോ സേഫ്റ്റി ലെവല്‍ 3 യാണ് റാവല്‍പിണ്ടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ്സ് പാര്‍ട്ടീസ് ടു ദ ബയോളജിക്കല്‍ ആന്‍റ് ടോക്സിന്‍സ് വെപ്പണ്‍സ് കണ്‍വെന്‍ഷനില്‍ പാകിസ്ഥാന്‍ പങ്കുവയ്ക്കാറുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അവകാശപ്പെട്ടു. എന്നാല്‍, തങ്ങള്‍ സൂചിപ്പിച്ചത് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെന്നും മറിച്ച് റാവല്‍പിണ്ടിയിലെ ബയോസേഫ്റ്റി ലെവല്‍ 4 ഉള്ള ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടേക്നോളജി ഓര്‍ഗനൈസേഷന്‍റെ കീഴിലുള്ള ചക്‍ലാല കണ്‍ഡേവ്മെന്‍റിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചാണെന്നും ജിയോ പൊളിടിക് പറയുന്നു.
ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ടൂസ്റ്റാര്‍ ജനറല്‍മാരുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവന്‍ തന്നെ ഭീഷണിയിലാക്കുന്ന അതിമാരകമായ രോഗാണുക്കളുടെ പഠനമാണ് ബയോ സേഫ്റ്റി ലെവല്‍ 4 ലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടക്കുന്നത്. ശാസ്ത്രജ്ഞരും ഇന്‍റലിജന്‍സ് വിഭാഗവും പാകിസ്ഥാന്‍ പോലൊരു രാജ്യം ഇത്തരം അതിമാരക രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതില്‍ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.



